ജയ്പൂർ : രാജസ്ഥാനിൽ കൂട്ട രാജി സമർപ്പിച്ച് കോൺഗ്രസ് എംഎൽഎമാർ. അശോക് ഗെഹ്‌ലോട്ടിന്റെ പക്ഷത്തുള്ള 82 എംഎൽഎമാരാണ് നിയമസഭാ സ്പീക്കർ സി പി ജോഷിക്ക് രാജിക്കത്ത് സമർപ്പിച്ചത്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. നിലവിലെ സാഹചര്യത്തിൽ എംഎൽഎമാരുടെ രാജി സ്പീക്കർ സ്ഥീകരിച്ചാൽ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ വീഴും. സംഭവത്തിൽ അനുനയ നീക്കവുമായി കേന്ദ്രവും നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇരു നേതാക്കളെയും ഹൈക്കമാന്റ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇരുനേതാക്കളുമായും പാർട്ടി അധികാരികൾ പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം .
സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിപക്ഷം എംഎൽഎമാരും പറയുന്നത്. ആറ് മാസം മുൻപ് സച്ചിൻ ഗെഹ്‌ലോട്ടിനൈതിരെ വിമത നീക്കം നടത്തിയ സാഹചര്യം കണക്കിലെടുത്താണ് എംഎൽഎമാരുടെ ഈ തീരുമാനം. അശോക് മുഖ്യമന്ത്രിയായി തുടരുകയോ അല്ലെങ്കിൽ അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരാളെ ആ സ്ഥനത്ത് പകരക്കാരനാക്കുകയോ വേണമെന്നാണ് രാജി സമർപ്പിച്ചവരുടെ ആവശ്യം. ഇതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് നിർദ്ദേശിക്കുന്നത് സച്ചിൻ പൈലറ്റിനെയാണ്.
രാജസ്ഥാനിൽ കോൺഗ്രസ് നേരിടുന്ന പ്രശ്‌നം പരിഹരിക്കാൻ രാഹുൽ ഗാന്ധിയുടെ ക്യാമ്പ് രംഗത്തിറങ്ങുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മല്ലികാർജുൻ ഖാർഗെയുമായി പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ കെസി വേണുഗോപാൽ സംസാരിച്ചു. ഒപ്പം പാർട്ടിയുടെ രാജസ്ഥാൻ ചുമതലയുള്ള അജയ് മാക്കനൊപ്പം അശോക് ഗെലോട്ടുമായും കൂടിക്കാഴ്ച നടത്തി.
കൂടാതെ സോണിയ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം അജയ് മാക്കനേയും മല്ലികാർജ്ജുൻ ഖാർഗെയേയും ചർച്ചക്കായി രാജസ്ഥാനിലേക്ക് പോയിരുന്നു. എംഎൽഎമാരുടെ പ്രതിനിധികളായ ശാന്തി ധാരിവാൾ, പ്രതാപ് സിംഗ് എന്നിവരുമായി ഇവർ കൂടിക്കാഴ്‌ച്ച നടത്തി. ഓരോ എംഎൽഎമാരേയും കണ്ട് സംസാരിക്കാനാണ് സോണിയ ഗാന്ധിയുടെ നിർദ്ദേശം.
Comments