ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ പാക് ഭീകരനെ വധിച്ച് സുരക്ഷാ സേന. ജെയ് ഷെ മുഹമ്മദ് ഭീകരനായ അബു ഹുറാറയാണ് കൊല്ലപ്പെട്ടത്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് ജമ്മു കശ്മീർ പോലീസ് നൽകുന്ന വിവരം.
കുൽഗാമിലെ ബത്പോരയിലാണ് ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. തുടർന്ന് പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ സേനാംഗത്തിനും രണ്ട് പ്രദേശവാസികൾക്കും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ നടത്തിയ പ്രത്യാക്രമണത്തിലായിരുന്നു ഭീകരൻ കൊല്ലപ്പെട്ടത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. അബു ഹുറാറയുടെ പക്കൽ നിന്നും തോക്ക് ഉൾപ്പെടെ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഇത് വിശദമായി പരിശോധിച്ചുവരികയാണ്. രാജ്യവിരുദ്ധ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
Comments