തൃശൂർ: അച്ഛന് തെരുവുനായയുടെ കടിയേറ്റുവെന്ന് നുണക്കഥ പ്രചരിപ്പിച്ച യുവാവിന്റെ വീട്ടിലേക്ക് ഓടിയെത്തിയത് മാദ്ധ്യമപ്രവർത്തകരും നാട്ടുകാരും. കള്ളക്കഥയാണെന്നറിഞ്ഞതോടെ ഇയാൾക്കെതിരെ മാദ്ധ്യമപ്രവർത്തകർ പോലീസിൽ പരാതി നൽകി. പുതുക്കാട് വരന്തരപ്പിള്ളി സ്വദേശിയായ യുവാവാണ് ആ കഥാകാരൻ. വീട്ടുകാരുമായി വഴക്കിട്ടതിനെ തുടർന്ന് ജോലിയ്‌ക്ക് പോകാൻ മടി ആയപ്പോഴാണ് യുവാവിന്റെ തലയിൽ ഇങ്ങനെ ഒരു ബുദ്ധി ഉദിച്ചത്.
പിന്നാലെ അച്ഛനെ തെരുവുനായ കടിച്ചെന്നും മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും തൊഴിലുടമയോടും മറ്റും നുണ പറഞ്ഞു. എന്നാൽ അവധി ലഭിക്കാൻ വേണ്ടി പറഞ്ഞ കള്ളക്കഥ വളരെ വേഗം നാട് മുഴുവൻ അറിയുകയായിരുന്നു. വീട്ടിലേക്ക് അച്ഛന്റെ ക്ഷേമം അന്വേഷിക്കാൻ നാട്ടുകാരും സംഭവങ്ങളെക്കുറിച്ച് വിശദവിവരങ്ങളറിയാൻ മാദ്ധ്യമപ്രവർത്തകരും എത്തിയപ്പോഴാണ് കാര്യങ്ങൾ കൈവിട്ട് പോയതായി മനസിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടിന് അച്ഛനെ പട്ടി കടിച്ചെന്നാണ് ഇയാൾ പുതുക്കാട്ടുള്ള തൊഴിലുടമയോട് പറഞ്ഞത്. വിവരമറിഞ്ഞ് വിളിച്ച പ്രാദേശിക ചാനൽ പ്രതിനിധികളോടും ഇയാൾ സംഭവം വിശദീകരിച്ചു. തുടർന്ന് ചാനലുകളിൽ വാർത്ത നൽകി.
ഇതോടെ വിവരം വിളിച്ചു തിരക്കിയ നാട്ടുകാരോടും ബന്ധുക്കളോടും യുവാവ് കള്ളക്കഥ ആവർത്തിച്ചു.എല്ലാവരും വീട്ടിലെത്തിയപ്പോഴാണ് യുവാവിന്റെ അച്ഛനെ ഒരു മാസം മുൻപാണ് നായ കടിച്ചതെന്നും അത് കഴിഞ്ഞ ദിവസം നടന്നു എന്ന രീതിയിൽ പ്രചരിപ്പിച്ചത് എന്നും അറിഞ്ഞത്.
Comments