വാഷിംഗ്ടൺ: പാകിസ്താൻ വിദേശകാര്യ മന്ത്രി ഉൾപ്പെടെയുള്ള നയതന്ത്ര സംഘത്തെ അമേരിക്ക അപമാനിച്ചെന്ന പരാതിയുമായി പാക് മാദ്ധ്യമ പ്രവർത്തകൻ. ഇന്ത്യൻ വിദേശകാര്യ സംഘത്തിന് അമേരിക്ക അത്താഴവിരുന്ന് നൽകിയപ്പോൾ പാക് സംഘത്തെ കാപ്പിയും ബിസ്കറ്റും വെള്ളവും നൽകി മടക്കി അയച്ചെന്നാണ് പാകിസ്താൻ മാദ്ധ്യമ പ്രവർത്തകൻ താഹ സിദ്ദിഖ്വിയുടെ ആരോപണം.
ട്വിറ്ററിലൂടെയുള്ള താഹയുടെ പരാതിക്ക് വലിയ തോതിലുള്ള പരിഹാസങ്ങളാണ് മറുപടിയായി ലഭിക്കുന്നത്. ഇനിയെങ്കിലും ലോകവേദികളിൽ പാകിസ്താനുള്ള വില മനസ്സിലാക്കാൻ അവർ സ്വയം തയ്യാറാകണമെന്ന് ചിലർ പരിഹസിക്കുന്നു. എന്നാൽ, ഭക്ഷണം കഴിക്കാനാണോ പാക് പ്രതിനിധികൾ അമേരിക്കയിൽ പോയത് എന്നാണ് ചിലരുടെ ചോദ്യം. ഇത്തരം പരിഭവങ്ങൾ വില കുറഞ്ഞതും പരിഹാസ്യവുമാണ് എന്നും ചിലർ കമന്റ് ചെയ്യുന്നു.
തിങ്കളാഴ്ചയായിരുന്നു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി പാകിസ്താൻ വിദേശകാര്യ വകുപ്പ് മന്ത്രി ബിലാവൽ ഭൂട്ടോ കൂടിക്കാഴ്ച നടത്തിയത്. പ്രളയക്കെടുതി നേരിടാനും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും അമേരിക്ക പാകിസ്താന് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു.
ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി ഡോക്ടർ എസ് ജയ്ശങ്കറും ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായും അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു. പ്രതിരോധ, നയതന്ത്ര, സാമ്പത്തിക രംഗങ്ങളിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് നേതാക്കൾ വിശദമായ ചർച്ചകൾ നടത്തിയിരുന്നു.
Comments