തിരഞ്ഞെടുപ്പ് ആസന്നമായ ഹിമാചലിലും കോൺഗ്രസിന് കനത്ത തിരിച്ചടി. പാർട്ടി വർക്കിങ് പ്രസിഡണ്ട് ഹർഷ് മഹാജൻ ബിജെപിയിൽ ചേർന്നതോടെ സംസ്ഥാനത്ത് കോൺഗ്രസിന്റെ നില പരുങ്ങലിലായി. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.
ഹിമാചലിലെ കോൺഗ്രസ് നേതൃത്വത്തിന് ദീർഘ വീക്ഷണമില്ലെന്ന് മഹാജൻ പറഞ്ഞു. ശരിയായ നേതൃത്വമില്ലാത്ത പാർട്ടി ദിശാബോധമില്ലാതെ പ്രതിസന്ധിയിലാണ്. ഹിമാചലിലെ കോൺഗ്രസ് നേതൃത്വവും ഡൽഹിയിലെ പോലെ അമ്മ-മകൻ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന്നും മഹാജൻ കുറ്റപ്പെടുത്തി. അന്തരിച്ച മുൻ ഹിമാചൽ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ അടുത്ത അനുയായിയായിരുന്നു മഹാജൻ.
വീരഭദ്ര സിങിന്റെ ഭാര്യ പ്രതിഭ സിംഗാണ് ഇപ്പോൾ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്. അവരുടെ മകൻ വിക്രമാദിത്യ സിങ് എംഎൽഎയാണ്. വീരഭദ്ര സിങിന്റെ മരണത്തോടെ പാർട്ടിയിൽ ഇപ്പോൾ ഒന്നും അവശേഷിക്കുന്നില്ലെന്നും ആദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സദ്ഭരണത്തെ മഹാജൻ പ്രശംസിച്ചു.
ഈ വർഷം അവസാന വർഷം നടക്കുന്ന സംസ്ഥാന നിയമഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തി ചരിത്രം കുറിക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടായി മഹാജൻ കോൺഗ്രസിലുണ്ട്. കറ കളഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് മഹാജൻ. ചമ്പ നിയോജക മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയ നേതാണ് ഹർഷ് മഹാജൻ. 1993ൽ ആദ്യമായി നിയമസഭയിലെത്തിയ അദ്ദേഹം 1998, 2003 തിരഞ്ഞെടുപ്പുകളിൽ എംഎൽഎ സ്ഥാനം നിലനിർത്തി.
Comments