തിരുവനന്തപുരം : നിരോധിത മതസംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി നേതാക്കൾക്ക് ബന്ധമില്ലെന്ന വാദം തള്ളി ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുൾ വഹാബ്. ഐഎൻഎൽ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ റിഹാബ് ഫൗണ്ടേഷന്റെ തലപ്പത്ത് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റിഹാബുമായി ബന്ധമില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നാണ് അബ്ദുൾ വഹാബ് പറയുന്നത്. ബിജെപിയുടെ ആരോപണങ്ങളെ ശരിവെച്ചുകൊണ്ടാണ് അബ്ദുൾ വഹാബിന്റെ പ്രസ്താവന.
റിഹാബ് ഫൗണ്ടേഷനുമായി മുഹമ്മദ് സുലൈമാന് ഇപ്പോഴും ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐഎൻഎൽ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ റിഹാബ് ഫൗണ്ടേഷന്റെ തലപ്പത്ത് ഉണ്ടായിരുന്നു.ഇതിന്റെ പേരിലാണ് ദേശീയ നേതൃത്വവുമായി സംസ്ഥാന നേതൃത്വം പിണങ്ങിയത്. എന്നാൽ ഇപ്പോൾ തനിക്ക് സംഘടനയെപ്പറ്റി അറിയില്ലെന്ന് അദ്ദേഹം പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് വഹാബ് ചൂണ്ടിക്കാട്ടി.
നിരോധിത സംഘടനയായ റിഹാബ് ഫൗണ്ടേഷന് എൽഡിഎഫിലെ കക്ഷിയായ ഐഎൻഎല്ലുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഐഎൻഎല്ലിന്റെ നേതാവ് മുഹമ്മദ് സുലൈമാനാണ് റിഹാബ് ഫൗണ്ടേഷന്റെ തലവൻ. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുണ്ട്. ഒരു മന്ത്രി എങ്ങനെയാണ് ഭീകരവാദ സംഘടനയുമായി ചേർന്നു പ്രവർത്തിക്കുന്നത് എന്ന് ചോദിച്ച സുരേന്ദ്രൻ ഇയാളെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഈ ആരോപണം മുഹമ്മദ് സുലൈമാൻ നിഷേധിക്കുകയായിരുന്നു. താൻ ഒരു വർഷം മുൻപ് റിഹാബിന്റെ ചുമതലകളിൽ നിന്ന് മാറിയെന്നും ഇപ്പോൾ ഭാരവാഹികൾ ആരാണെന്ന് പോലും അറിയില്ലെന്നുമാണ് സുലൈമാൻ പറഞ്ഞത്. രാഷ്‌ട്രീയ ദുഷ്ടലാക്കോടെയാണ് ആരോപണമെന്ന് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂരും പറഞ്ഞു. സംഘടനയുമായി ബന്ധമുണ്ട് എന്നതിന് തെളിവുണ്ടെങ്കിൽ ഹാജരാക്കട്ടെ എന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.
ഇതിന് പിന്നാലെയാണ് ഐഎൻഎൽ നേതാക്കളുടെ ബന്ധം വ്യക്തമാക്കിക്കൊണ്ട് അബ്ദുൾ വഹാബ് രംഗത്തെത്തിയത്. ഇതോടെ ഐഎൻഎൽ നേതാക്കൾക്ക് കുരുക്ക് മുറുകുകയാണ്.
Comments