മുംബൈ: പോപ്പുലർ ഫ്രണ്ടിനെയും മറ്റ് അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ സംഘടനകളെ പൂർണ്ണമായി പിഴുതെറിയാൻ തയ്യാറെടുത്ത് മഹാരാഷ്‌ട്ര. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിഎഫ്‌ഐയെ നിശബ്ദ കൊലയാളി എന്നാണ് ഫഡ്‌നാവിസ് വിശേഷിപ്പിച്ചത്.
സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന പിഎഫ്‌ഐയും ആറ് അനുബന്ധ സംഘടനകൾക്കുമാകും വിലക്ക് ബാധകമാകുക. ഭീകര സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് കേന്ദ്ര-സംസ്ഥാന ഏജൻസികൾക്ക് തുടർച്ചയായി സൂചനകൾ ലഭിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
സംഘടന നിശബ്ദമായി സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുകയും രാജ്യത്തിന്റെ സാമൂഹിക ഘടനയെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി. വിവേചനം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന ഒന്നിനെയും പിന്തുണയ്‌ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹപരമായ സംഘടനകൾ രാജ്യത്തിന് ഭീഷണിയാണെന്നും നിരോധിക്കാനുള്ള തീരുമാനം ഉചിതമെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും അഭിപ്രായപ്പെട്ടു.
Comments