ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനായ ആർ വെങ്കിട്ടരമണിയെ ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി നിയമിച്ചു. മൂന്ന് വർഷത്തെ കാലാവധിയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. മുൻ അറ്റോർണി ജനറൽ ആയിരുന്ന കെ കെ വേണുഗോപാൽ വ്യക്തിപരമായ കാരണങ്ങളാൽ രാജി വെക്കുകയായിരുന്നു. തുടർന്നാണ് ആർ വെങ്കിട്ടരമണിയെ നിയമിച്ചത്.
കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജിജുവാണ് ട്വിറ്ററിലൂടെ വെങ്കിട്ട രമണിയുടെ നിയമന വിവരം പുറത്തുവിട്ടത്. രാഷ്‌ട്രപതിയാണ് നിയമനം നടത്തിയത്. തമിഴ്‌നാട്ടുകാരനായ വെങ്കിട്ടരമണി 1977ലാണ് ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തത്. തുടർന്ന് 1979ൽ സുപ്രീം കോടതി അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1997ൽ സുപ്രീം കോടതി അദ്ദേഹത്തെ മുതിർന്ന അഭിഭാഷകനായി നിയമിച്ചു.
വെങ്കിട്ടരമണി 2010, 2013 എന്നി രണ്ടു വർഷങ്ങളിൽ ഇന്ത്യൻ ലോ കമ്മീഷൻ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 12 വർഷമായി തമിഴ്‌നാടിന് വേണ്ടി പ്രത്യേക സീനിയർ കോൺസലായി ഹാജരാകുന്നത് അദ്ദേഹമാണ്. ആന്ധ്രാപ്രദേശിന്റെയും ചുമതല അദ്ദേഹം വഹിക്കുന്നുണ്ട്.
Comments