ചെന്നൈ: തമിഴ്നാട്ടിൽ സംസ്കൃതവും ഹിന്ദിയും പഠിപ്പിക്കുന്നത് തടയുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. താൻ വളർന്നു വന്ന തമിഴ്നാട്ടിലെ രാഷ്‌ട്രീയ അനതരീക്ഷത്തിൽ സംസ്കൃതം പഠിക്കുക എന്നത് എളുപ്പമല്ലായിരുന്നു. സ്‌കൂൾ, കോളേജ് വിദ്യാഭ്യാസത്തിൽ അതിനുള്ള അവസരം ലഭിച്ചിരുന്നില്ല. സംസ്കൃതം പഠിക്കുന്നതിനെ അവർ നിരുത്സാഹപ്പെടുത്തുമായിരുന്നു. ഇന്നും ആ സാഹചര്യങ്ങളിൽ തമിഴ്നാട്ടിൽ നിലനിൽക്കുന്നുവെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
കുട്ടിക്കാലത്ത് സംസ്കൃതം പഠിക്കുന്നതിനെ ചുറ്റുമുള്ളവർ നിരുത്സാഹപ്പെടുത്തിയെങ്കിലും തന്റെ മാതാപിതാക്കൾ നിർബന്ധിച്ചു. സംസ്കൃതം പഠിക്കുന്നതിനായി ഒരു അദ്ധ്യാപകനെ അവർ തനിക്ക് വേണ്ടി കണ്ടെത്തി തന്നു. സംസ്‌കൃതം പഠിക്കുന്നതോ ഹിന്ദി പഠിക്കുന്നതോ തമിഴ്നാട്ടിൽ ആരും പ്രോത്സാഹിപ്പിക്കുന്നില്ല. സംസ്കൃത വാരാഘോഷത്തോടനുബന്ധിച്ച് കർണാടക സർവ്വകലാശാല സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്‌കൃതം പഠിക്കാൻ കർണാടക പ്രോത്സാഹനം നൽകുന്ന സംസ്ഥാനമാണെന്നറിയുന്നതിൽ അഭിമാനമുണ്ട്. കർണാടകയിലെമ്പാടുമുള്ള 35,000-ത്തിലധികം വിദ്യാർത്ഥികൾ സംസ്‌കൃതം പഠിക്കുന്നുണ്ടെന്നറിഞ്ഞതിൽ തനിക്ക് അതിയായ മതിപ്പുണ്ടെന്നും നിർമ്മല സീരാമൻ പറഞ്ഞു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ഗവേഷണ പദ്ധതികൾക്കും പ്രസിദ്ധീകരണങ്ങൾക്കും സാമ്പത്തിക സഹായം ഉൾപ്പെടെ, സംസ്കൃത ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്നതിനും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments