വഡോദര: രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ച പോപ്പുലർ ഫ്രണ്ടിനെതിരായ നടപടികൾ ശക്തമാക്കി ഗുജറാത്ത് സർക്കാർ. പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ച് പൂട്ടിയതിന് പിന്നാലെ, സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മദ്രസകളും പോലീസ് അടപ്പിച്ചു.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം നേതാക്കൾ രഹസ്യ യോഗം ചേർന്ന വഡോദരയിലെ മദ്രസകളാണ് ഗുജറാത്ത് പോലീസും ഭീകര വിരുദ്ധ സേനയും ചേർന്ന് അടച്ച് പൂട്ടിയത്. പോപ്പുലർ ഫ്രണ്ടിനോടൊപ്പം നിരോധിച്ച സംഘടനയായ ഓൾ ഇന്ത്യ ഇമാം കൗൺസിൽ നേതാക്കൾ യോഗം ചേർന്ന മദ്രസകൾക്കും പോലീസ് പൂട്ടിട്ടു.
മദ്രസകളിൽ പരിശോധന നടത്തിയ പോലീസ്, ഇവിടങ്ങളിൽ നിന്നും വീഡിയോ ദൃശ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. പ്രദേശത്ത് സംശയാസ്പദമായ എന്ത് നീക്കങ്ങൾ ശ്രദ്ധയിൽ പെട്ടാലും വിവരമറിയിക്കാൻ സ്ഥലം ഉടമകൾക്ക് പോലീസ് നിർദ്ദേശം നൽകി.
അതേസമയം, നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ മിക്ക സംസ്ഥാനങ്ങളും നടപടികൾ ശക്തമാക്കിയെങ്കിലും കേരളത്തിൽ മെല്ലെപ്പോക്ക് തുടരുകയാണ്. കേരള സർക്കാർ പോപ്പുലർ ഫ്രണ്ടിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമർശനവും ശക്തമാണ്.
Comments