കൊല്ലം : മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ അവരുടെ ഓഫീസുകൾക്ക് പൂട്ടുവീഴുന്നു. കൊല്ലത്ത് പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് ഓഫീസുകൾ പൂട്ടി സീൽ ചെയ്തു.പള്ളിമുക്കിൽ പ്രവർത്തിച്ച കൊല്ലം വെസ്റ്റ് കമ്മിറ്റി ഓഫീസും അഞ്ചലിൽ പ്രവർത്തിച്ചിരുന്ന ഈസ്റ്റ് കമ്മറ്റി ഓഫീസുമാണ് സീൽ ചെയ്തത്.
കൊല്ലം എസിപി അഭിലാഷിന്റ നേതൃത്വത്തിലാണ് പള്ളിമുക്ക് ഓഫീസ് ഏറ്റെടുത്തത്. അഞ്ചലിലെ ഓഫീസ് പുനലൂർ ഡിവൈഎസ്പി ബി വിനോദിന്റെ നേതൃത്വത്തിലാണ് സീൽ ചെയ്തത്. കെട്ടിടം ഏറ്റെടുത്തു എന്ന് കാണിച്ച് നോട്ടീസും പതിച്ചു.
പോപ്പുലർ ഫ്രണ്ടിന്റെ അടൂർ ഏരിയ കമ്മിറ്റി ഓഫീസും എൻഐഎ സീൽ ചെയ്ത് ഏറ്റെടുത്തു. നിരോധിത സംഘടനയുടെ പാലക്കാട്ടെ ഓഫീസും പൂട്ടി നോട്ടീസ് പതിച്ചു.
കോഴിക്കോട് ക്യാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസിനും പൂട്ട് വീണു. ഫറോക് എസിപിയുടെയും റവന്യു സംഘത്തിന്റെയും നേതൃത്വത്തിൽ ആയിരുന്നു നടപടി. കോഴിക്കോട് നഗരത്തിൽ ഇന്ന് രണ്ടാമത്തെ ഓഫീസ് ആണ് ഇത്തരത്തിൽ നോട്ടീസ് പതിച്ച് സീൽ വെച്ചത്.
കണ്ണൂർ ജില്ലയിലെ 4 പി.എഫ്.ഐ ഓഫീസുകളാണ് പൂട്ടി സീൽ ചെയ്തത്. താണയിലെ നോർത്ത് ഡിസ്ട്രിക്ട് ഓഫീസ്, ക്യാംപസ് ഫ്രണ്ട് ഓഫീസ്, തലശ്ശേരി കാരുണ്യ ഫൗണ്ടേഷൻ, പാമ്പുരുത്തിയിലെ തണൽ ട്രസ്റ്റ് എന്നിവയാണ് ഉദ്യോഗസ്ഥരെത്തി പൂട്ടിയത്. ആലപ്പുഴ ടൗണിലെ പിഎഫ്‌ഐ ഓഫീസിലും എൻഐഎ ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ചിട്ടുണ്ട്.
സംഘടനയെ നിരോധിച്ചതിന് പിന്നാലെയാണ് എൻഐഎയുടെ നേതൃത്വത്തിൽ പോലീസ് നടപടികൾ ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ ഓഫീസുകളാണ് സീൽ ചെയ്യുന്നത്. ഇടുക്കിയിലെയും കോഴിക്കോട്ടെയും ഓഫീസുകൾ രാവിലെയോടെ പൂട്ടിയിരുന്നു. വടകര നാദാപുരത്തും പിഎഫ്‌ഐ ഓഫീസ് പൂട്ടി സീൽ ചെയ്തു. പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ കെട്ടിടമെന്ന രീതിയിലാണ് ഇവിടെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. സംഘടനയുടെ കോഴിക്കോടുള്ള സംസ്ഥാന കമ്മിറ്റി ഓഫീസും പൂട്ടിയിരുന്നു.
Comments