ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച ദേശീയ ചിഹ്നത്തിലെ സിംഹങ്ങളുടെ രൂപത്തിൽ വ്യത്യാസമുണ്ടെന്ന് ആരോപിച്ചുകൊണ്ടുള്ള ഹർജി തള്ളി സുപ്രീംകോടതി.സിംഹങ്ങളുടെ രൂപത്തിലും ഭാവത്തിലും വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ് തള്ളിയത്. നിയമ ലംഘനം ഉണ്ടായിട്ടില്ല എന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി.
സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച് ദേശീയ ചിഹ്നം ജൂലൈ പതിനൊന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അനാവരണം ചെയ്തത് . ദേശീയ ചിഹ്നത്തിൽ സിംഹങ്ങളുടെ രൂപത്തിൽ വ്യത്യാസമുണ്ടെന്ന് പ്രതിപക്ഷ കക്ഷികൾ അന്ന് ആരോപിച്ചിരുന്നു . ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ടു അഭിഭാഷകർ സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതി തള്ളിയത്. പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച ദേശീയ ചിഹ്നം നിയമങ്ങൾ ലംഘിക്കുന്നതാണെന്നും , ചിഹ്നത്തിൽ സിംഹങ്ങളുടെ രൂപത്തിലും ഭാവത്തിലും വ്യത്യാസമുണ്ടെന്നുമായിരുന്നു ഹർജിയിലെ വാദം . ദേശീയ ചിഹ്നത്തിൽ ഉള്ളതിനേക്കാൾ ക്രൂരമായ ഭാവത്തിലാണ് സിംഹങ്ങളുടെ മുഖമെന്നും ഹർജിക്കാർ വാദിച്ചു .
എന്നാൽ വിഷയത്തിൽ 2005 ലെ ദേശീയ ചിഹ്നം സംബന്ധിച്ച നിയമത്തിന്റെ ലംഘനം ഉണ്ടായിട്ടില്ലെന്ന് ആയിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ എംആർ ഷാ ,കൃഷ്ണമൂർത്തി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തളളിയത് . 9500 കിലോ ഭാരമുള്ള വെങ്കലത്തിലുള്ള ദേശീയ ചിഹ്നമാണ് പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ളത്
Comments