എറണാകുളം : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കാർ ഞായറാഴ്ച നിശ്ചയിച്ചിരുന്ന ലഹരി വിരുദ്ധ പരിപാടിയിൽ എതിർപ്പുമായി മാർത്തോമ സഭ രംഗത്ത്. ഞായറാഴ്‌ച്ചയിലെ ലഹരി വിരുദ്ധ പരിപാടി മാറ്റിവയ്‌ക്കണമെന്ന് സഭാ സെക്രട്ടറി ആവശ്യപ്പെട്ടു. വിശ്വാസികൾ ഞായറാഴ്‌ച്ച വിശുദ്ധ ദിനമായി കാണുന്നു. അന്നേ ദിവസം പരിപാടി വച്ചത് വേദനാജനകമാണ്. സർക്കാർ നേതൃത്വത്തിൽ ആരംഭിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിനെ മാർത്തോമ്മാ സഭ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുണ്ടെന്നും സഭാ സെക്രട്ടറി റവ. സി. വി. സൈമൺ അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ ഞായറാഴ്ചത്തെ ക്യാമ്പയിനെ എതിർത്ത് കെസിബിസിയും രംഗത്തെത്തിയിരുന്നു. ഞായറാഴ്ച വിശ്വാസപരമായ കാര്യങ്ങൾക്ക് നീക്കി വയ്‌ക്കണം. അതുമായി ബന്ധപ്പെട്ട ആചാരങ്ങൾക്ക് അന്നേ ദിവസം കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കേണ്ടതുണ്ട്. അന്നെ ദിവസത്തെ ലഹിവിരുദ്ധ ക്യാമ്പയിൻ മാറ്റി വയ്‌ക്കണം എന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്നും കെസിബിസി അറിയിച്ചു.
സർക്കാരിന്റെ നിലപാടിൽ പ്രതിഷേധവുമായി മാർത്തോമ സഭയും മുന്നിൽ തന്നെയുണ്ട്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത നേരത്തെ തന്നെ ഇടഞ്ഞു നിൽക്കുന്നതിനിടെ കൂടുതൽ ക്രൈസ്തവ സംഘടനകൾ സർക്കാരിനെതിരാകുകയാണ്. അതേസമയം ലഹരി വിരുദ്ധ പരിപാടിയിൽ എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കണം. അല്ലാത്തവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു.
Comments