കോട്ടയം: കോട്ടയം ചങ്ങനാശേരിയിൽ വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വീടിന്റെ തറ തുരന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ എന്ന 40കാരനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ ഏതാനും ദിവസങ്ങൾക്ക് മുൻപ് നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കണ്ടെത്തിയത് ബിന്ദുകുമാറിന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. ശാസ്ത്രീയമായ നടപടിക്രമങ്ങളിലൂടെ മാത്രമാണ് ഇത് സ്ഥിരീകരിക്കുകയുള്ളു.
ചങ്ങനാശേരി തഹസിൽദാരുടെ സാന്നിദ്ധ്യത്തിലാണ് വീടിനുള്ളിൽ പരിശോധന നടത്തിയത്. കോൺക്രീറ്റ് തറ പൊട്ടിച്ച് നടത്തിയ പരിശോധനയിലാണ് മൃതശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 26ാം തിയതി മുതലാണ് ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതി ലഭിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ തൃക്കൊടിത്താനത്ത് തോട്ടിൽ നിന്ന് ബിന്ദുകുമാറിന്റെ ബൈക്ക് കണ്ടെത്തി. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ബിന്ദുകുമാർ എത്തിയിട്ടുണ്ടെന്ന് വ്യക്തമായി. ബിന്ദുകുമാറിന്റെ സുഹൃത്ത് മുത്തുകുമാർ താമസിക്കുന്ന വീടാണെന്ന് പോലീസിന് വിവരം ലഭിച്ചു.
മുത്തുകുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് വീട് തുറന്നു പരിശോധിക്കാൻ പോലീസ് തീരുമാനിച്ചത്. മുത്തുകുമാർ ഇപ്പോളും ഒളിവിലാണെന്നാണ് വിവരം. മുത്തുകുമാറിന്റെ ഭാര്യ വിദേശത്താണ്. ഇയാളുടെ മൂന്ന് മക്കളേയും കുറച്ച് ദിവസങ്ങൾക്ക് മുൻപ് വീട്ടിൽ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്. മുത്തുകുമാറിനായി അന്വേഷണം ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി.
Comments