ചെന്നൈ: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ചെന്നൈയിലുള്ള ഓഫീസ് സീൽ വെച്ച് പൂട്ടി തമിഴ്‌നാട് പോലീസ്. പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി വി. ഇറയ് അൻപ് പുറത്തുവിട്ട ഉത്തരവ് പ്രകാരമാണ് തമിഴ്‌നാട് പോലീസിന്റെ നീക്കം.
പോലീസ് ഉദ്യോഗസ്ഥരുടെയും ചെന്നൈ കോർപ്പറേഷൻ അധികൃതരുടെയും സാന്നിധ്യത്തിലായിരുന്നു നടപടി. ഓഫീസ് വാതിലുകൾ തകർത്ത് അകത്ത് കയറുകയും പിന്നീട് സീൽ വെച്ച് പൂട്ടുകയുമായിരുന്നു. ഓഫീസിൽ സൂക്ഷിച്ചിരുന്ന രേഖകളും ബില്ലുകളും പോലീസ് പരിശോധനയ്‌ക്കായി ശേഖരിച്ചു. തുടർന്ന് ചെന്നൈയിലെ പുരസൈവാക്കത്ത് സ്ഥിതിചെയ്യുന്ന ഓഫീസ് പൂട്ടി.
കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ടിന്റെ സഹകരണത്തോടെ പ്രവർത്തിച്ചിരുന്ന മദ്രസ വഡോദര പോലീസും ഗുജറാത്തിലെ തീവ്രവാദ വിരുദ്ധസേനയും ചേർന്ന് പൂട്ടിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനയായ ഓൾ ഇന്ത്യ ഇമാം കൗൺസിലാണ് മദ്രസ നടത്തിയിരുന്നത്. ഇത് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ നിരോധിച്ച സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്.
പോപ്പുലർ ഫ്രണ്ടിനോടൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്) ഉൾപ്പെടെയുള്ള സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാം കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ എന്നിവയും നിരോധിച്ച സംഘടനകളിൽ ഉൾപ്പെടുന്നു.
Comments