കോടിയേരിയെന്ന നേതാവ് വിടവാങ്ങുമ്പാൾ അന്ത്യമാകുന്നത് അരനൂറ്റാണ്ടുകാലം നീണ്ട് നിന്ന്‌രാഷ്‌ട്രീയ ജീവിതത്തിന്. സിപിഎമ്മിന്റെ സൗമ്യശീലനായ നേതാവ് എന്ന് പേരെടുത്ത് പറയേണ്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അർബുദത്തെ തുടർന്ന് ആരോഗ്യനില മോശമായ സമയത്തും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിത്വം. സിപിഎമ്മിനും കേരള രാഷ്‌ട്രീയത്തിനും തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട്.
1953 നവംബറിൽ കണ്ണൂർ ജില്ലയിലായിരുന്നു ജനനം. കല്ലറ തലായി എൽ.പി. സ്‌കൂൾ അദ്ധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായാണി ജനനം. സ്‌കൂൾ പഠനകാലത്ത് തന്നെ അദ്ദേഹം രാഷ്‌ട്രീയത്തിൽ സജീവമായിരുന്നു. ഒൻപതാം ക്ലാസിൽ കെഎസ്എഫിന്റെ സെക്രട്ടറിയായി. കെഎസ്എഫിന്റെ നേതൃനിരയിലേക്ക് ഉയർന്ന കോടിയേരി ബാലകൃഷ്ണൻ 1970ൽ തിരുവനന്തപുരത്ത് വെച്ചു നടന്ന എസ്എഫ്‌ഐയുടെ രൂപീകരണസമ്മേളനത്തിലും പങ്കെടുത്തിരുന്നു. ബിഎ ബിരുദധാരിയാണ് കോടിയേരി.
1980 മുതൽ 1982 വരെ യുവജനപ്രസ്ഥാനമായ ഡിവൈഎഫ്‌ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചു. 1988ൽ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത്. 1990 മുതൽ 1995 വരെയുള്ള അഞ്ച് വർഷക്കാലം സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1995ൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തിരെഞ്ഞെടുത്തു.
2002ൽ കോടിയേരിയെ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. 2008ൽ കോയമ്പത്തൂരിൽ വെച്ചു നടന്ന പാർട്ടി കോൺഗ്രസിലാണ് അദ്ദേഹം സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ മെമ്പറായത്. 2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി തിരെഞ്ഞെടുത്തു. 2018 ൽ കണ്ണൂരിൽ വെച്ചു നടന്ന സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരെഞ്ഞെടുത്തു.
ആരോഗ്യനില മോശമായതിനെ തുടർന്ന് സ്ഥാനത്ത് നിന്നും താത്കാലികമായി ഒഴിഞ്ഞിരുന്നു. തുടർന്ന് ഈ വർഷം വീണ്ടും സംസ്ഥാന സെക്രട്ടറി പദവിയിൽ എത്തിയെങ്കിലും ചികിത്സയ്‌ക്ക് വേണ്ടി രാജിസമർപ്പിക്കുകയായിരുന്നു.
Comments