ആലപ്പുഴ : കേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ ഓർമയായി. മുഹമ്മ തോട്ടുമുഖപ്പിൽ വീട്ടിൽ കെ.ആർ. ആനന്ദവല്ലിയാണ് അന്തരിച്ചത്. ആറുപതിറ്റാണ്ടുമുമ്പ് കത്തുകളുമായി ജീവിതം ആരംഭിച്ച ആനന്ദവല്ലി ഇന്ന് തപാൽ ചരിത്രത്തിറെ ഭാഗമാണ്.
ചെറുപ്രായം മുതൽ തപാൽ ജോലിയിൽ താത്പര്യമുണ്ടായിരുന്ന ആനന്ദവല്ലി കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതിന് പിന്നാലെ സമീപത്തെ തപാൽ ഓഫീസിൽ താത്കാലിക ജീവനക്കാരിയായി . ശേഷം പരിശ്രമത്തിലൂടെ തപാൽ വിതരണത്തിന്റെ പരീക്ഷ ജയിച്ചു.പിന്നീട് തപാൽ വിതരണത്തിന് വേണ്ട യോഗ്യതാ പരീക്ഷ പാസായ ഇവർ തപാലിൽ എത്തുന്ന സാധനങ്ങൾ ആളുകളിലേക്ക് എത്തിക്കുന്ന ജോലിയും ആരംഭിച്ചു . അച്ഛൻ വാങ്ങിക്കൊടുത്ത റാലി സൈക്കിളിലായിരുന്നു യാത്ര. 1960 -കളിൽ ആലപ്പുഴയുടെ വഴിയോരങ്ങളിലൂടെ സൈക്കിളിൽ സഞ്ചരിച്ചിരുന്ന ആനന്ദവല്ലിയെ അന്നുള്ളവർ ഇന്നും ഓർക്കുന്നു.
97.50 രൂപയായിരുന്നു പോസ്റ്റ് വുമണായിരുന്നപ്പോൾ ലഭിച്ച ആദ്യശമ്പളം . ജില്ലയിലെ തന്നെ വിവിധ തപാലോഫീസുകളിൽ ക്ലാർക്കായും പോസ്റ്റ്മിസ്ട്രസായും സേവനമനുഷ്ഠിച്ചു. മുഹമ്മ തപാൽ ഓഫീസിൽ നിന്ന് 1991-ൽ വിരമിച്ചു. ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുമ്പോഴും അവസാന നാളുകളിലും തന്റെ പടക്കുതിരയായിരുന്ന റാലി സൈക്കിളിനെ അവർ പൊന്നുപോലെ സൂക്ഷിച്ചിരുന്നു.
ആലപ്പുഴ തത്തംപള്ളി കുന്നേപ്പറമ്പിൽ വൈദ്യകലാനിധി കെ.ആർ. രാഘവൻ വൈദ്യരുടെ മൂത്തമകളായിരുന്നു ആനന്ദവല്ലി . എസ്.ഡി.വി. ഹൈസ്‌കൂളിൽനിന്നു മെട്രിക്കുലേഷനും എസ്.ഡി. കോളേജിൽനിന്നു കോമേഴ്‌സിൽ ബിരുദവും നേടിയിട്ടുണ്ട്. റിട്ട. സംസ്‌കൃതാധ്യാപകൻ പരേതനായ വി.കെ. രാജനാണു ഭർത്താവ്. മക്കൾ: ആർ. ധനരാജ് (ഫോട്ടോഗ്രാഫർ), ഉഷാകുമാരി (ജ്യോതി). മരുമക്കൾ: ശ്രീവള്ളി ധനരാജ്, ബൈജു.















