ഇടുക്കി: ഒരു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ ഭാര്യ കൊല്ലപ്പെട്ട അതേ വീട്ടിൽ, ദിവസങ്ങൾ പഴക്കമുള്ള നിലയിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. കട്ടപ്പന കൊച്ചുതോവാളയിൽ, കൊച്ചുപുരയ്‌ക്കൽ താഴത്ത് വീട്ടിൽ ജോർജ്ജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരു വർഷം മുൻപ് നടന്ന ജോർജ്ജിന്റെ ഭാര്യ ചിന്നമ്മയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു.
ശനിയാഴ്ച ആലപ്പുഴയിലുള്ള ധ്യാന കേന്ദ്രത്തിൽ പോകുമെന്ന് ജോർജ്ജ് മക്കളോട് പറഞ്ഞിരുന്നു. എന്നാൽ, തിരിച്ചു വരേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്ന്, ജോർജ്ജിനെ കാണാനില്ലെന്ന് കാട്ടി മക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഒറ്റപ്പെട്ട വീടിന്റെ മുകളിലത്തെ നിലയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
ജോർജ്ജ് ഒറ്റയ്‌ക്കായിരുന്നു വീട്ടിൽ താമസം. ഇയാളുടെ ഭാര്യ ചിന്നമ്മയെ 2021 ഏപ്രിൽ 8ന് ഇതേ വീടിനുള്ളിൽ നിന്നും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ കേസിൽ അന്വേഷണം തുടരുകയാണ്.
ചിന്നമ്മ വീട്ടിൽ തനിച്ചായിരുന്ന സമയത്തായിരുന്നു കൊലപാതകം. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചോര വാർന്ന് മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കേസിൽ ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല.
ചിന്നമ്മയുടെ നാല് പവൻ വരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് ജോർജ്ജ് പോലീസിന് മൊഴി നൽകിയിരുന്നു. കൊലപാതകത്തിന് പിന്നാലെ, പ്രദേശത്തെ സിസിടിവിയിൽ നിന്നും ഒരാളുടെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നുവെങ്കിലും ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല. അന്ന് ജോർജ്ജിനെ പോലീസ് നുണ പരിശോധനക്ക് വിധേയനാക്കിയിരുന്നു.
ജോർജ്ജിന്റേത് സ്വാഭാവിക മരണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാലേ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കൂവെന്ന് പോലീസ് വ്യക്തമാക്കി.
Comments