ഹിമാചൽ പ്രദേശ് : വരുന്ന അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശ് സന്ദർശിക്കും. ഒപ്പം ബിലാസ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം വിവിധ പദ്ധതികൾക്കും തറക്കല്ലിടും
1470 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാണ് എയിംസ്. 18 സ്‌പെഷ്യാലിറ്റി 17 സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ, 18 മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾ ഉൾപ്പെടെ 750 കിടക്കകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം 64 ഐസിയു കിടക്കകളും ഒരുക്കിയിട്ടുണ്ട്.247 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി, ഡയാലിസിസ് സൗകര്യങ്ങൾ, അൾട്രാസോണോഗ്രാഫി, സിടി സ്‌കാൻ, എംആർഐ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ വനമേഖലകളിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഡിജിറ്റൽ ഹെൽത്ത് കേന്ദ്രവും ആശുപത്രി സ്ഥാപിച്ചിട്ടുണ്ട്.
എംബിബിഎസ് കോഴ്സുകളിലേക്ക് 100 വിദ്യാർത്ഥികളെയും നഴ്സിംഗ് കോഴ്സുകളിലേക്ക് 60 വിദ്യാർത്ഥികളെയും പ്രതിവർഷം ആശുപത്രിയിൽ പ്രവേശിപ്പിക്കും.2017 ഒക്ടോബറിൽ പ്രധാനമന്ത്രി തറക്കല്ലിട്ട ആശുപത്രി പ്രധാൻ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരമാണ് നിർമ്മിച്ചത്. ഇതിന് പുറമെ എൻഎച്ച്-105ൽ പിഞ്ചോർ മുതൽ നളഗഡ് വരെയുള്ള ദേശീയ പാത നാലുവരിയാക്കുന്നതിനുള്ള പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും. 1690 കോടി രൂപ ചെലവിലാണ് പാത നിർമ്മിക്കുന്നത്. ഈ പാതയുടെ ഏകദേശം 18 കിലോമീറ്റർ ഹിമാചൽ പ്രദേശിന് കീഴിലും ബാക്കി ഭാഗം ഹരിയാനയിലുമാണ് വ്യാപിച്ച് കിടക്കുന്നത്. പാതയുടെ വരവ് പ്രദേശത്തെ വ്യാവസായിക മേഖലയുടെ വികസനത്തിന് വഴിതെളിക്കും
തുടർന്ന് ബന്ദ്ലയിലെ സർക്കാർ ഹൈഡ്രോ എൻജിനീയറിങ് കോളജ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 140 കോടി രൂപ ചെലവിലാണ് ഈ കോളജ് നിർമ്മിച്ചിരിക്കുന്നത്. യുവാക്കൾക്ക് ജലവൈദ്യുത മേഖലയിൽ ധാരാളം തൊഴിലവസരങ്ങൾ നൽകുന്നതിന് കോളേജ് അവസരം ഒരുക്കും. ശേഷം കുളു ദസറ ആഘോഷങ്ങളിലുംഅദ്ദേഹം പങ്കെടുക്കും . രഥയാത്രയ്‌ക്കും പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും . ആദ്യമായാണ് പ്രധാനമന്ത്രി കുളു ദസറ ആഘോഷത്തിൽപങ്കെടുക്കുന്നത് .ഒക്ടോബർ 5 മുതൽ 11 വരെ കുളുവിലെ ധൽപൂർ ഗ്രൗണ്ടിലാണ് ദസറ ആഘോഷങ്ങൾ നടക്കുന്നത്.
Comments