ന്യൂഡൽഹി: മതതീവ്രവാദസംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ച ഓൾ ഇന്ത്യ ജമാഅത്ത് പ്രസിഡന്റിന് വധഭീഷണി. പിഎഫ്‌ഐയ്‌ക്കെതിരായി ശബ്ദിച്ചാൽ കൊന്നുകളയുമെന്നാണ് മൗലാന ഷഹാബുദീന് വന്ന വധഭീഷണി. പിഎഫ്‌ഐയെ നിരോധിച്ചതിനെ പിന്തുണച്ച മൗലാന ഷഹാബുദീൻ സംഘടനയെ ഭീകരസംഘടനയെന്നാണ് വിശേഷിപ്പിച്ചത്. സംഭവത്തിൽ അദ്ദേഹം പോലീസിൽ പരാതി നൽകി.
‘ഭീഷണികളിൽ എനിക്ക് ഭയമില്ല. ഞാൻ ഒരിക്കലും തീവ്രവാദ സംഘടനയായ പിഎഫ്‌ഐയെ അനുകൂലിച്ചിട്ടില്ല. എപ്പോഴും അവകാശങ്ങൾക്കും സമാധാനത്തിനും വേണ്ടി സംസാരിച്ചിട്ടുണ്ട്. ഇതാണ് നമ്മുടെ പൂർവികർ നമ്മെ പഠിപ്പിച്ചത്. ഈ ഭീഷണികൾ എന്നെ തടയാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് മുൻപും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ റാഡിക്കൽ ഗ്രൂപ്പ് എന്ന് വിളിച്ച് പിന്തള്ളാൻ മൗലാന ആഹ്വാനം ചെയ്തിരുന്നു. സംഘടനയെ നിരോധിക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തതിനെയും മൗലാന അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരരുടെ കൊലവിളി.
Comments