ന്യൂഡൽഹി: പത്ര ചാൾ ഭൂമി കുംഭകോണ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ജാമ്യമില്ല. റാവത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 10 വരെ നീട്ടി. ജാമ്യാപേക്ഷ പരിഗണിക്കുന്നതും ഒക്ടോബർ 10ലേക്ക് മാറ്റി വെച്ചു. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് നടപടി.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റാവത്തിന്റെ കസ്റ്റഡി നേരത്തേ ഒക്ടോബർ 3 വരെ നീട്ടിയിരുന്നു. ഓഗസ്റ്റ് 1നായിരുന്നു റാവത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസിൽ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ജൂലൈ 31ന് ഇഡി റാവത്തിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
പത്ര ചാൾ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 1,034 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ടാണ് സഞ്ജയ് റാവത്തിനെ ഇഡി അറസ്റ്റ് ചെയ്തത്. തനിക്കെതിരായ നീക്കം രാഷ്‌ട്രീയ പ്രേരിതമാണ് എന്ന നിലപാടിലാണ് സഞ്ജയ് റാവത്ത് ഇപ്പോഴും ഉറച്ച് നിൽക്കുന്നത്. ഇത്തരം വാദഗതികൾ അടിസ്ഥാന രഹിതമാണെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Comments