തിരുവനന്തപുരം: മദ്യവും ലോട്ടറിയുമാണ് കേരളത്തിന്റെ മുഖ്യ വരുമാന സ്രോതസ്സ് എന്ന വിമർശനത്തിന് മറുപടിയുമായി മുൻ ധനമന്ത്രി തോമസ് ഐസക്. കേരളത്തെ ഇകഴ്‌ത്താൻ സംഘികൾ കണ്ടുപിടിച്ചതാണ് ഈ വാദമെന്നാണ് തോമസ് ഐസകിന്റെ വാദം. ഫെയ്സ്ബുക്കിലൂടെയാണ് മുൻ ധനമന്ത്രിയുടെ വിശദീകരണം. കേരളത്തെ ഇകഴ്‌ത്താൻ സംഘികൾ കണ്ടുപിടിച്ച അവഹേളനമായിരുന്നു സംസ്ഥാനത്തിന്റെ മുഖ്യവരുമാന സ്രോതസ് മദ്യവും ലോട്ടറിയും എന്നത്. ഇതിനു പിൻബലമായി ചില സാമ്പത്തിക വിദഗ്ദരും രംഗത്തിറങ്ങിയതോടെ ഈ വാദത്തിന് ഒരു ആധികാരികത കൈവന്നു. ഇപ്പോൾ സംസ്ഥാന ഗവർണ്ണറും കേരള സർക്കാരിനെ ആക്ഷേപിക്കാൻ അത് ഏറ്റുപിടിച്ചുവെന്നും തോമസ് ഐസക് വിമർശിച്ചു.
ലോട്ടറിയിൽ നിന്നുള്ള വരുമാനം കേരളത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ വളരെ തുച്ഛമായ ശതമാനം മാത്രമാണെന്നാണ് തോമസ് ഐസക് പറയുന്നത്. ലോട്ടറി സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാകുന്നതിന് ഒരു കാരണം ലോട്ടറിയിൽ നിന്നുള്ള മൊത്തം(ഗ്രോസ്) വരുമാനം ഏതാണ്ട് 10000 കോടി രൂപയോളം വരുമായിരുന്നു എന്നതാണ്. ഇതിൽ നിന്ന് നികുതി കിഴിച്ച് ബാക്കി സംഖ്യയുടെ 60 ശതമാനം സമ്മാനത്തിനായി ചിലവാക്കും. വിൽപ്പനക്കാർക്കുള്ള കമ്മീഷൻ, ഏജന്റുമാർക്കുള്ള ശതമാന വിഹിതം എന്നിവ 31.5 ശതമാനം വരും. മറ്റു ചെലവുകൾ 5.5 ശതമാനം കഴിഞ്ഞാൽ മിച്ചം 3 ശതമാനം മാത്രമാണ്. ജി.എസ്.ടി സംസ്ഥാന വിഹിതവുംകൂടി ചേർത്താൽ 17 ശതമാനം മാത്രമാണ് സംസ്ഥാന സർക്കാരിന് ലഭിക്കുക. ഈ ജി.എസ്.ടി വിഹിതം കൂടി കണക്കാക്കിയാൽപ്പോലും മൊത്തം റവന്യു വരുമാനത്തിന്റെ ഒരു ശതമാനമേ ലോട്ടറി വരുമാനം വരൂ എന്നും തോമസ് ഐസക് വാദിക്കുന്നു.
ലോട്ടറി ടിക്കറ്റ് വിറ്റു കിട്ടുന്ന വരുമാനം പൂർണ്ണമായും ട്രഷറിയിൽ ഒടുക്കണം. അവിടെ നിന്നുവേണം സമ്മാനത്തിനും കമ്മീഷനും മറ്റുമുള്ള ചെലവുകൾക്ക് പണം പിൻവലിക്കാൻ. ലോട്ടറി മാഫിയകളെ നിയന്ത്രിക്കാനാണ് ഇങ്ങനെയൊരു ചട്ടം ഉണ്ടാക്കിയിട്ടുള്ളത്. പക്ഷേ ഈ നിയമം ഇതര സംസ്ഥാനങ്ങളിലെ ലോട്ടറി കോൺട്രാക്ട് അടിസ്ഥാനത്തിൽ എടുത്തു നടത്തുന്ന ലോട്ടറി മാഫിയ പാലിക്കാറില്ല എന്ന് തോമസ് ഐസക് പറയുന്നു. കേരളീയരുടെ ലോട്ടറി ആസക്തിയെക്കുറിച്ച് ആലോചിച്ചു ഞെട്ടുകയല്ല വേണ്ടതെന്നും, മറിച്ച് കേരളത്തിനു പുറത്തുള്ള ലോട്ടറി നടത്തിപ്പ് മാഫിയയുടെ നിയന്ത്രണത്തിലാണെന്ന് തിരിച്ചറിയുകയാണ് വേണ്ടതെന്നുമാണ് ഐസകിന്റെ വാദം.
ലോട്ടറിയും ചൂതാട്ടവും രണ്ടാണ്. ചൂതാട്ടത്തെ കേരളത്തിൽ നിരോധിച്ചിരിക്കുകയാണെന്നും ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന നിരാലംബരായ ഭിന്നശേഷിക്കാർക്ക് വേണ്ടിയാണ് ലോട്ടറി നടത്തുന്നതെന്നുമാണ് തോമസ് ഐസകിന്റെ ന്യായം. പ്രത്യേക നിയമനിർമ്മാണത്തിനും ചട്ടങ്ങൾക്കും രൂപം നൽകിയാണ് ലോട്ടറി പുനരാരംഭിച്ചത്. ലോട്ടറിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ഒരുലക്ഷത്തിലേറെ വിൽപ്പനക്കാരുണ്ട്. അവരിൽ നല്ലൊരു പങ്ക് നിരാലംബരായ ഭിന്നശേഷിക്കാരാണ്. അവരുടെ സംരക്ഷണത്തിനായിട്ടാണ് കേരളം ഏകകണ്ഠമായി ലോട്ടറി മാഫിയയേയും ചൂതാട്ടത്തെയും ഒഴിവാക്കി ലോട്ടറി പുനരരാരംഭിച്ചതെന്ന് തോമസ് ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു.
Comments