തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിൽ രാജ്ഭവന് കടുത്ത അതൃപ്തി. യാത്രയുടെ വിശദാംശങ്ങൾ ഭരണഘടനാപ്രകാരം ഗവർണറെ രേഖാമൂലം അറിയിക്കാത്തതിലാണ് രാജ്ഭവൻ അതൃപ്തി രേഖപ്പെടുത്തിയത്. യാത്രാവിവരം രാജ്ഭവനെ അറിയിക്കുന്ന പതിവ് തെറ്റിയെന്നും വിമർശനം ഉയർന്നു.
കൊച്ചിയിൽ നിന്നും ഇന്ന് പുലർച്ചെ 3.45-നാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘവും വിദേശയാത്രക്കായി പോയത്. യാത്ര തീരുമാനിച്ചപ്പോൾ തുടങ്ങിയ വിവാദങ്ങൾ യാത്ര ആരംഭിച്ചിട്ടും തുടരുകയാണ്. മുഖ്യമന്ത്രി വിദേശയാത്ര നടത്തുമ്പോൾ, സർക്കാരിന്റെ നാഥനായ ഗവർണറെ കണ്ട് യാത്രാ പരിപാടികൾ വിശദീകരിക്കുകയും രേഖാമൂലം വിശദാംശങ്ങൾ കൈമാറുകയും ചെയ്യുന്നതാണ് കീഴ്വഴക്കം. എന്നാൽ ഇത്തവണ ഇതു ലംഘിക്കപ്പട്ടതായി രാജ്ഭവൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്ര രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചില്ല. ഇന്നലെ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ എത്തിയപ്പോഴാണ് മുഖ്യമന്ത്രി യാത്രയെക്കുറിച്ച് പറഞ്ഞത്. പത്തുദിവസം യൂറോപ്യൻ പര്യടനത്തിലായിരിക്കുമെന്ന് അറിയിച്ചു. ഗവർണർ യാത്രാമംഗളങ്ങൾ നേരുകയും ചെയ്തു.
എന്നാൽ ഔദ്യോഗികമായി യാത്രയെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നാണ് ആക്ഷേപം. നോർവേ, ഇംഗ്ലണ്ട്, വെയിൽസ് എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സന്ദർശിക്കുന്നത്. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടർന്ന് നിശ്ചയിച്ചതിലും രണ്ടു ദിവസം വൈകിയാണ് സംഘം പുറപ്പെട്ടത്. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹിമാൻ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
മാരിടൈം മേഖലയിലെ സഹകരണം ലക്ഷ്യമിട്ടാണ് നോർവേ സന്ദർശനം. ദുരന്തനിവാരണ രീതികളും പരിചയപ്പെടും. വെയ്ൽസിൽ ആരോഗ്യ മേഖലയെ കുറിച്ചാണ് ചർച്ചകൾ. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അവിടെയെത്തും. ലണ്ടനിൽ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചിട്ടുണ്ട്. യുകെയിലെ വിവിധ സർവകലാശാലകളുമായി ധാരണാപത്രങ്ങളും ഒപ്പുവയ്‌ക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
Comments