റാഞ്ചി: ഝാർഖണ്ഡിൽ നിന്നും കടത്തിയ പ്രായപൂർത്തിയാകാത്ത 13 കുട്ടികളെ രക്ഷപ്പെടുത്തിയതായി പോലീസ്. ഗർഭിണിയായ 14 വയസുകാരി ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത 13 പേരെയാണ് ഡൽഹിയിൽ നിന്നും പോലീസ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ കുട്ടികളിൽ 12 പേർ പെൺകുട്ടികളാണെന്ന് സർക്കാർ പറഞ്ഞു. മനുഷ്യക്കടത്തിൽ അകപ്പെട്ട കുട്ടികളെല്ലാം തലസ്ഥാന നഗരമായ റാഞ്ചിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ഖുന്തി ജില്ലയിൽ നിന്നുള്ളവരാണെന്നും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ സാമൂഹ്യക്ഷേമ വകുപ്പ്, ശിശു സംരക്ഷണ വകുപ്പ്, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം എന്നിവരുടെ സംയുക്ത സംഘം പ്രായപൂർത്തിയാകാത്തവരെ രക്ഷിച്ചതായി ഡൽഹിയിലെ ഇന്റഗ്രേറ്റഡ് റീഹാബിലിറ്റേഷൻ റിസോഴ്‌സ് സെന്റർ (ഐആർആർസി) നോഡൽ ഓഫീസർ നചികേത പറഞ്ഞു. കുട്ടികളിൽ ഒരാൾ മൂന്ന് മാസം ഗർഭിണിയായ 14 വയസ്സുള്ള പെൺകുട്ടിയാണ്. ഈ കുട്ടികൾക്ക് മാത്രമല്ല, ദേശീയ തലസ്ഥാനത്തു നിന്നും മനുഷ്യക്കടത്തിൽ അകപ്പെട്ടവർക്ക് സംരക്ഷണം ഒരുക്കുമെന്നും അവർ പറഞ്ഞു.
ഖുന്തി ഡെപ്യൂട്ടി കമ്മീഷണർ ശശി രഞ്ജന്റെയും പോലീസ് സൂപ്രണ്ട് അമൻ കുമാറിന്റെയും നേതൃത്വത്തിലാണ് കുട്ടികൾക്കായുള്ള തിരച്ചിൽ നടന്നത്. റെയ്ഡുകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി ഏജൻസികൾ കണ്ടെത്തിയെന്നും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. രക്ഷപ്പെടുത്തിയ കുട്ടികളെ ഝാർഖണ്ഡിലേക്ക് കൊണ്ടുവരികയും അവരെ പുനരധിവസിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Comments