തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിനെതിരെ സിപിഎം നേതാവ് എംഎ ബേബി. വിജയദശമി ദിനത്തിൽ മോഹൻ ഭാഗവത് നടത്തിയ പ്രസംഗമാണ് എംഎ ബേബിയെ ചൊടിപ്പിച്ചിരിക്കുന്നത്. ജനസംഖ്യാ നിയന്ത്രണത്തിനൊപ്പം മതാടിസ്ഥാനത്തിൽ ജനസംഖ്യാ സമത്വവും പ്രധാന്യം അർഹിക്കുന്നു എന്ന് മോഹൻ ഭാഗവത് വിജയദശമി ദിനത്തിൽ പറഞ്ഞിരുന്നു. ഇതാണ് സിപിഎം നേതാവിനെ അസ്വസ്ഥനാക്കിയത്. ആർഎസ്എസ് തലവൻ മോഹൻ ഭഗവത് വീണ്ടും പഴയ കുപ്പിയിൽ പഴയ വീഞ്ഞുമായി വന്നിട്ടുണ്ട്. തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടായിട്ടും, ഇരുട്ടടിഞ്ഞ മനസ്സുകൾ ഉല്പാദിപ്പിക്കുന്ന മതവിദ്വേഷം അല്ലാതെ മറ്റൊന്നും ആർഎസ്എസിന്റെ ചിന്തയിൽ ഇല്ല എന്ന വാദവുമായാണ് എംഎ ബേബി രംഗത്തു വന്നിരിക്കുന്നത്.
ഇന്ത്യയിൽ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും അസമത്വവും വർദ്ധിച്ചു വരികയാണ്. അതിനെ നേരിടാൻ വർഗീയവിദ്വേഷം പടർത്താനാണ് മോഹൻ ഭാഗവത് ശ്രമിക്കുന്നതെന്ന് എംഎ ബേബി ആരോപിക്കുന്നു. ഇന്ത്യയിലെ ജനങ്ങളെ വർഗീയമായി വിഭജിക്കുകയാണ് ആർഎസ്എസ് മുന്നോട്ട് വെയ്‌ക്കുന്ന നിർദ്ദേശം. ഇന്ത്യയിൽ ‘മതാടിസ്ഥാന അസമത്വവും’ ‘നിർബന്ധിത മതപരിവർത്തനങ്ങളും’ കാരണം രാജ്യത്തിന്റെ സ്വത്വരൂപം നഷ്ടപ്പെട്ടുപോകുമെന്നാണ് അദ്ദേഹത്തിന്റെ വിഷമമെന്ന് സിപിഎം നേതാവ് പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള ‘അസമത്വം’ കാരണം കൊസോവോ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളുടേതു പോലുള്ള സാഹചര്യം ഇന്ത്യയിൽ ഉണ്ടാവാം എന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്. ഇതിനൊക്കെ പരിഹാരമായി രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വേണമെന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെല്ലാം ചേർന്ന് പതിനഞ്ചു ശതമാനത്തിൽ താഴെ വരൂ. അവരുടെ വളർച്ച എത്ര അസമത്വത്തിൽ ഊന്നിയതായായാലും 85 ശതമാനത്തെ വെല്ലുവിളിക്കാൻ പോരുന്നതല്ല എന്ന് എംഎ ബേബി വാദിക്കുന്നു. അഞ്ഞൂറ് വർഷത്തെ കോളനി ഭരണകാലം മുതൽ നടന്ന മതപരിവർത്തനമെല്ലാം കൊണ്ട് ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഒരു ശതമാനത്തിന് അല്പം കൂടുതൽ മാത്രമാണ്. ഈ ഒരു ശതമാനം വളർന്ന് ഇന്ത്യയുടെ മതസ്വത്വം തകർക്കും എന്നാണ് ആർഎസ്എസ് മേധാവി പറഞ്ഞതെന്നുമാണ് സിപിഎം നേതാവിന്റെ കണ്ടെത്തൽ. വർഗീയവിദ്വേഷം പടർത്താനാണ് ആർഎസ്എസ് നോക്കുന്നതെന്നും എം.എ.ബേബി ആരോപിക്കുന്നു.
Comments