എറണാകുളം: വിനോദ യാത്രയ്ക്കിടെ ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ കേസ് എടുത്ത് ഹൈക്കോടതി. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കോടതി കേസ് എടുത്തത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് നടപടി. ഉച്ചയ്ക്ക് രണ്ട് മണിയോടെ കേസ് കോടതി പരിഗണിക്കും.
ബസിന്റ് ഫിറ്റ്നസ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാൻ കോടതി പോലീസിനും മോട്ടോർ വാഹന വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടത്തിന്റെ വിവരങ്ങൾ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. ആരാണ് ബസിന് ഫിറ്റ്നസ് നൽകിയത് എന്ന നിർണായക ചോദ്യവും കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായി. കോടതി നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നു. ആരാണ് ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്?. ഇന്നുമുതൽ ഒരു വാഹനത്തിലും ഫളാഷ് ലൈറ്റുകളും നിരോധിത ഹോണുകളും ഉപയോഗിക്കരുത്. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.
അപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ബസിനെ മോട്ടോർ വാഹന വകുപ്പിന്റെ ബ്ലാക്ക് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരുന്നത് എന്ന് കണ്ടെത്തിയിരുന്നു. നിയമ ലംഘനത്തിന് അഞ്ചോളം കേസുകളാണ് ബസിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഹൈക്കോടതി കേസ് എടുത്തത്.
Comments