ചെന്നൈ: രാജ രാജ ചോളന്റെ കാലത്ത് രാജ്യത്ത് ഹിന്ദു മതം ഇല്ലായിരുന്നുവെന്ന് തമിഴ് നടൻ കമൽ ഹാസൻ. ഹിന്ദു എന്ന നാമവും മതവുമെല്ലാം ബ്രിട്ടീഷുകാരുടെ സൃഷ്ടിയാണെന്ന് കമൽ ഹാസൻ പറഞ്ഞു. സംവിധായകൻ വെട്രിമാരന്റെ പരാമർശത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു കമൽ ഹാസൻ.
രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു മതം ഉണ്ടായിരുന്നില്ല. വൈഷ്ണവം ശൈവം സമനം എന്നീ വിഭാഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന നാമവും മതവും കൊണ്ടുവന്നത്. ഈ മൂന്ന് വിഭാഗത്തെയും ഒരു പേരിൽ ആക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. തൂത്തുക്കുടിയെ ടൂട്ടികോറിൻ എന്ന് ആക്കിയത് പോലെയാണ് ഇതെന്നും കമൽ ഹാസൻ വ്യക്തമാക്കി.
എട്ടാം നൂറ്റാണ്ടിലാണ് ആദിശങ്കരൻ ഷൺമദ സ്തംഭനം’രൂപീകരിച്ചത്. അക്കാലത്ത് മറ്റ് മതങ്ങളും ഉണ്ടായിരുന്നു. ചരിത്രത്തെ ആസ്പദമാക്കി നിർമ്മിച്ച പൊന്നിയൻ സെൽവൻ ഏവരും കണ്ട് ആസ്വദിക്കണം. ചരിത്രത്തെ ഒരിക്കലും വളച്ചൊടിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു മതം ഉണ്ടായിരുന്നില്ലെന്ന് വെട്രിമാരൻ പറഞ്ഞിരുന്നു. ഇന്ന് നമ്മുടെ ചിഹ്നങ്ങൾ എല്ലാം നമ്മളിൽ നന്നും കവർന്നെടുക്കുകയാണ്. വള്ളുവരെ കാവിവത്കരിക്കുന്നു, രാജ രാജ ചോളനെ ഹിന്ദുവാക്കുന്നു. ഇതിന് പിന്നിലെ രാഷ്‌ട്രീയം തിരിച്ചറിയണമെന്നും വെട്രിമാരൻ പറഞ്ഞിരുന്നു.
അതേസമയം കമൽ ഹാസന്റെ പരാമർശനത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
Comments