തൃശൂർ : അയൽവാസിയുടെ എടിഎം കാർഡും പിൻ നമ്പരും തട്ടിയെടുത്ത് പണം മോഷ്ടിച്ചു. രണ്ട് യുവതികൾ അറസ്റ്റിൽ. കാസർകോട് സ്വദേശികളായ സമീറ, ഷാജിത എന്നിവരാണ് അറസ്റ്റിലായത്. വടൂക്കര എസ് എൻ നഗറിൽ താമസിക്കുന്ന റിട്ട. അദ്ധ്യാപിക റഹ്മത്തിന്റെ എടിഎം കാർഡാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. ഈ കാർഡ് ഉപയാഗിച്ച് നഗരത്തിലെ വിവിധ എടിഎമ്മുകളിൽ നിന്ന് 1.84 ലക്ഷം രൂപ ഇവർ പിൻവലിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് ഇരുവരും ചേർന്ന് ഇത്രയധികം രൂപ പിൻവലിച്ചത്.
റഹ്മത്തിന്റെ വീട്ടിലാണ് പ്രതികളായ രണ്ട് സ്ത്രീകളും താമസിച്ചിരുന്നത്. സെപ്തംബർ 3ന് പരാതിക്കാരിയും പ്രതികളും ചേർന്ന് സാഹിത്യ അക്കാദമിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. ശേഷം രാത്രി തിരിച്ചത്തിയ മൂവരും റഹ്മത്തിന്റെ വീട്ടിൽ വിശ്രമിച്ചു . ഈ സമയം പ്രതികൾ എടിഎം കാർഡും പിൻ നമ്പർ എഴുതി വച്ചിരുന്ന പേപ്പറും മോഷ്ടിക്കുകയായിരുന്നു.
അന്ന് രാത്രി മുതൽ ഇരുവരും ചേർന്ന് പണം പിൻവലിക്കാൻ ആരംഭിച്ചു. ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിന്റെ സന്ദേശം റഹ്മമത്തിന്റെ ഫോണിൽ വന്നിരുന്നു എങ്കിലും അവർ അത് ശ്രദ്ധിച്ചിരുന്നില്ല. തുടർന്ന് സെപ്തംബർ 27 ന് പണം പിൻവലിക്കുന്നതിനായി ബാങ്കിൽ എത്തിയപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
എടിഎമ്മിലൂടെയാണ് പണം നഷ്ടപ്പെട്ടത് എന്ന് ബാങ്കിൽ നിന്നും തിരിച്ചറിഞ്ഞ റഹ്മത്ത് ബാഗിൽ എടിഎം കാർഡ് തിരഞ്ഞപ്പോഴാണ് അത് നഷ്ടപ്പെട്ടു എന്ന് മനസിലാക്കുന്നത്. തുടർന്ന് യുവതിയുടെ പരാതിയിൽ പോലീസ് എ.ടി.എം. സെന്ററുകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. മോഷ്ടിച്ച പണം കടം വീട്ടാൻ ഉപയോഗിച്ചെന്ന് പിടിയിലായവർ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.
Comments