വാഷിങ്ടൺ: നാസയുടെ ഭൗമപ്രതിരോധ ദൗത്യമായ ഡാർട്ട് പേടകം ഇടിച്ചതിനെ തുടർന്ന് ഡൈർമോർഫസ് ഛിന്നഗ്രഹത്തിൽ നിന്ന് 10,000 കിലോമീറ്ററോളം അകലെ വരെ പൊടിപടലങ്ങൾ വ്യാപിച്ചു. വാൽനക്ഷത്രങ്ങളുടെ നീളമുള്ള വാല് പോലെയാണ് പൊടിപടലങ്ങൾ ദൃശ്യമായതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചിലെയിൽ സ്ഥാപിച്ച ടെലിസ്‌കോപ്പിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. 612 കിലോ ഭാരവും ഒന്നരമീറ്റർ നീളവുമുള്ള പേടകമായിരുന്നു ഡാർട്ട്. സെപ്തംബർ 27ാം തിയതിയാണ് ഡൈർമോർഫസിലേക്ക് ഡാർട്ട് ഇടിച്ചിറങ്ങിയത്.
ഛിന്നഗ്രഹത്തിന്റെ പാതയിൽ വസ്തുക്കൾ സ്ഥാപിച്ച് ഗതി മാറ്റാൻ കഴിയുമോ എന്ന പരീക്ഷണമാണ് നടന്നത്. ഇതിന്റെ ധാരാളം ദൃശ്യങ്ങളും നാസ പുറത്തു വിട്ടിരുന്നു. ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കാനുള്ള പരീക്ഷണമായിരുന്നു ഇത്. ഡൈർമോർഫസിന്റെ ഭ്രമണപഥം ചുരുങ്ങിയാൽ പദ്ധതി വിജയമായതായി കണക്കാക്കും. ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഛിന്നഗ്രഹമാണ് ഡൈഫോർമോസ്. സെക്കന്റിൽ 6.6 കിലോമീറ്റർ വേഗതയിലാണ് ഡാർട്ട് ഛിന്നഗ്രഹത്തിന് നേരെ കുതിച്ചത്.
ദൗത്യത്തിലൂടെ അപകടസാധ്യത കുറഞ്ഞ ഭ്രമണ പഥത്തിലേക്ക് ഛിന്നഗ്രഹങ്ങൾക്ക് മാറാൻ സമയം നൽകും. സഞ്ചാരപാതയിൽ മാറ്റമുണ്ടായോ എന്ന സ്ഥിരീകരണത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ഭാവിയിൽ ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് നേരെ വന്നാൽ പ്രതിരോധിക്കാനുളള ദൗത്യമായിരുന്നു ഡാർട്ട് ദൗത്യം. കൂട്ടിയിടി നടന്നതിന് ശേഷം ഡൈഫോർമോസിന്റെ തിളക്കത്തിൽ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
Comments