paലക്‌നൗ: റോഡിലെ കുഴികൾ അടയ്ക്കാൻ അധികൃതർക്ക് കർശന നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഏകോപിപ്പിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യാനും ബന്ധപ്പെട്ട വകുപ്പുകൾക്കും അദ്ദേഹം നിർദ്ദേശം നൽകി.
ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ 81ാമത്തെ സെഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്. ഉദ്യോഗസ്ഥരുമായി ചേർന്ന് അദ്ദേഹം സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയും ചർച്ച ചെയ്തു. ഇതിന് ശേഷമാണ് അടുത്ത മാസത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ റോഡുകളിലെയും കുഴികൾ അടയ്‌ക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. നവംബർ 15 നുള്ളിൽ മുഴുവൻ കുഴികളും അടച്ച് റോഡ് ഗതാഗതം സുഗമമാക്കണം എന്നാണ് യോഗിയുടെ കർശന നിർദ്ദേശം.
അടുത്തിടെ ഉത്തർപ്രദേശിൽ പെയ്ത ശക്തമായ മഴ പല പ്രധാന റോഡുകളിൽ ഉൾപ്പെടെ കുഴികൾക്ക് കാരണമായിട്ടുണ്ട്. അതിനാൽ റോഡ് വഴിയുള്ള ഗതാഗതം സുഗമമാകുന്നില്ലെന്ന പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചത്.
കണക്ടിവിറ്റിയാണ് വികസനത്തിലേക്കുള്ള ആദ്യ പടിയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ ഭംഗിയായി പൂർത്തീകരിക്കാൻ സാധിച്ചു. ഇന്ന് സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പോലും മികച്ച റോഡുകളാണ് ഉള്ളത്. നല്ല റോഡുകൾ സംസ്ഥാനത്തിന്റെ അതിർത്തി മേഖലകളിൽ താമസിക്കുന്നവർക്കാണ് ഏറ്റവും ഗുണകരമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments