മൂന്നാർ: ഇടുക്കി കളക്ടറെയും ദേവികുളം സബ്കളക്ടറെയും ഭീഷണിപ്പെടുത്തി എംഎം മണി എംഎൽഎ. മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ശക്തി എന്താണെന്ന് കളക്ടർമാരെ ബോധ്യപ്പെടുത്തിക്കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലയിലെ ഭൂപ്രശ്‌നങ്ങളിൽ മുഖ്യമന്ത്രി മൈതാനപ്രസംഗം നടത്തിയാൽ പോരാ രേഖാമൂലം ഉത്തരവ് നൽകണമെന്ന കളക്ടറുടെ പരാമർശത്തിൽ പ്രകോപിതനായാണ് എംഎം മണിയുടെ ഭീഷണി.
ഭൂമിപരിശോധനയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തി വെച്ചില്ലെങ്കിൽ അയാളെ ഇറങ്ങി നടക്കാൻ പോലും സമ്മതിക്കുന്ന പ്രശ്‌നമില്ല. ജനങ്ങളെയെല്ലാം കൂട്ടി കൈകാര്യം ചെയ്യുകയല്ലാതെ വേരെ വഴിയില്ല. ജനവിരുദ്ധ നടപടിയിൽ നിന്ന് ജില്ലാ ഭരണകൂടം പിന്തിരിഞ്ഞില്ലെങ്കിൽ 18ന് സിപിഎം ദേവികുളം സബ് കളക്ടറുടെ ഓഫീസ് വളയുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.
മുഖ്യമന്ത്രിയ്‌ക്ക് മുകളിലാണ് കളക്ടറും സബ്കളക്ടറുമെന്ന് ധരിച്ചിരിക്കുകയാണ് ചില ഐഎഎസുകാരെന്ന് എംഎം മണി കുറ്റപ്പെടുത്തി. 75 വർഷം മുൻപ് ലഭിച്ച പട്ടയത്തിൽ സാങ്കേതിക പിശക് ഉണ്ടാക്കിയത് ഉദ്യോഗസ്ഥരാണ്. സാങ്കേതിക പിഴവു തിരുത്തേണ്ടതും ഉദ്യോഗസ്ഥരാണ്. ഇപ്പോൾ ആവശ്യമില്ലാത്ത പീഡനം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
1964ലെ ഭൂപതിവ് ചട്ടങ്ങൾക്കുവിരുദ്ധമായ നിർമാണങ്ങൾക്കെതിരേയുള്ള നടപടി നിർത്തിവെക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം മറികടന്ന് ജില്ലാ കളക്ടറും ദേവികുളം സബ്കളക്ടറും പ്രവർത്തിക്കുകയാണ് ഇത് വെച്ച് പൊറുപ്പിക്കാനാകില്ലെന്ന് മണി പറഞ്ഞു.
Comments