കണ്ണൂർ: സംസ്ഥാനത്ത് ഒമ്പത് പേരുടെ ജീവനെടുത്ത ടൂറിസ്റ്റ് ബസ് അപകടത്തിന്റെ നടുക്കം മാറുന്നതിന് മുമ്പ് വീണ്ടും നിയമം ലംഘിച്ച് ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ പുറത്ത്. ബസ് ഓടിക്കവെ മൊബൈലിൽ നോക്കി സന്ദേശങ്ങൾ വായിക്കുകയും അതിന് മറുപടി നൽകുകും ചെയ്യുന്ന ഡ്രൈവറുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
തലശേരിയിലാണ് സംഭവം. പയ്യന്നൂരിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന കൃതിക എന്ന ബസിന്റെ ഡ്രൈവറാണ് ഇത്തരത്തിൽ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധത്തിൽ ബസ് ഓടിച്ചത്. ഇടതുകൈ ഉപയോഗിച്ച് വളയം പിടിക്കുകയും വലതുകൈയിൽ മൊബൈൽ പിടിച്ച് സന്ദേശങ്ങൾ വായിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വ്യാഴാഴ്ച പകലായിരുന്നു ഇത് സംഭവിച്ചത്.
ദൃശ്യങ്ങൾ വൈറലായതോടെ തലശേരി എൻഫോഴ്‌സ്‌മെന്റ് ആർടിഒ വാഹനം കണ്ടെത്തി. ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്നാണ് വിവരം. ഡ്രൈവറോട് ലൈസൻസുമായി എത്താൻ ആവശ്യപ്പെട്ടതായി ആർടിഒ അധികൃതർ അറിയിച്ചു.
വടക്കഞ്ചേരിയിലെ അപകട വാർത്ത പുറത്തുവന്നിട്ടും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്ന ഡ്രൈവർമാരുടെ പ്രവണതയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനവും ശക്തമാണ്. ഇത്തരം നിയമംലഘകർക്കെതിരെ കർശന നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments