ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിന്റെ എണ്ണം സംബന്ധിച്ച സംസാരം കലാശിച്ചത് ഇരട്ടകൊലപാതകത്തിൽ. ഡൽഹിയിലെ ഭൽസ്വ ഡയറിയിലാണ് സംഭവം. ഇൻസ്റ്റഗ്രാമിലെ ലൈക്കിന്റെയും കമ്മൻറിന്റെയും പേരിലാണ് രണ്ട് പേരെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡൽഹി സ്വദേശിയായ യുവതിയെ കാണാനെത്തിയ സഹിൽ, നിഖിൽ എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സഹിലും സ്ത്രീയും തമ്മിൽ സംസാരം നടന്നതായും തുടർന്ന് തർക്കത്തിലേർപ്പെടുകയും ചെയ്തു.
പിന്നീട് തന്റെ വീടിനു സമീപം വരാൻ സഹിലിനോട് യുവതി ആവശ്യപ്പെട്ടു. സഹിൽ തന്റെ സുഹൃത്ത് നിഖിലിനേയും കൂട്ടി യുവതിയുടെ വീടിനടുത്ത് എത്തുകയും അവിടെ വെച്ച് ഇരുവരെയും കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ സുഹൃത്തുക്കളും ഫോളോവേഴ്‌സുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. നിരവധി തവണ കുത്തേറ്റ യുവാക്കൾ രക്തം വാർന്ന നിലയിലായിരുന്നു. ജനങ്ങൾ ഓടിയെത്തിയപ്പോൾ പ്രതികൾ കത്തി കാണിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി.
കുത്തേറ്റ് ഗുരുതര നിലയിലായിരുന്ന യുവാക്കളെ ആശുപത്രിയിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല. കേസിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും ബാക്കിയുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
Comments