ന്യൂഡൽഹി: വിവിധ സർക്കാരുകളുടെ തലവനായി 21 വർഷം സേവനമനുഷ്ടിച്ച പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനവുമായി ബിജെപി നേതാക്കൾ. നിസ്ഥാർത്ഥ സേവനമാണ് രാജ്യത്ത് കാഴ്ച വെയ്ക്കുന്നതെന്നാണ് നേതാക്കൾ പ്രശംസിച്ചത്.
കരുത്താർജിച്ച ഇന്ത്യയെ പടത്തുയർത്തുന്ന പ്രധാനമന്ത്രി 21 വർഷങ്ങൾക്ക്് മുൻപാണ് നിസ്വാർത്ഥ സേവനത്തിന്റെ യാത്ര ആരംഭിച്ചതെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് വ്യക്തമാക്കി. 2001 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം ഭരണസംവിധാനത്തിൽ മാതൃകാപരമായ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞെന്നും ആഗോള തലത്തിൽ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റുകയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ തികഞ്ഞ അനുകമ്പയോടെയും അർപ്പണബോധത്തോടെയും സമീപിക്കുന്ന മാതൃക നേതാവാണ് നരേന്ദ്ര മോദിയെന്നാണ് മന്ത്രിയായ ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയത്. ദർശനാത്മകമായ നേതൃത്വത്തിന്റെ മഹത്തായ 21 വർഷങ്ങളായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2001-ലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായത്. തുടർന്ന് തുടർച്ചയായി മൂന്ന് തവണ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ വിജയിപ്പിച്ചു. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടുകയും തുടർന്ന് 2019ൽ പാർട്ടിയെ വലിയ വിജയത്തിലേക്ക് നയിക്കുകയും ചെയ്ത നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Comments