മലപ്പുറം : മീൻ വണ്ടിയിൽ രഹസ്യ അറയുണ്ടാക്കി കഞ്ചാവ് കടത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മുഴുപ്പിലങ്ങാട് കൂളംബസാർ സ്വദേശി കുരിക്കൾ വീട്ടിൽ ഹർഷാദ് (25), തലശ്ശേരി വടക്കുംപാട് കാരാട്ടുകുന്ന് റിയ മൻസിലിൽ മുഹമ്മദ് റാഹിൽ (20) എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്. അർദ്ധരാത്രി നടത്തിയ പരിശോധനയിലാണ് അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് 155 കിലോ കഞ്ചാവും പിടിച്ചെടുത്തു.
പിക്കപ്പ് വാനിലെ കണ്ടെയ്‌നറിൽ രഹസ്യ അറകളിലാക്കി ഒളിപ്പിച്ചായിരുന്നു കടത്ത്. വലിയ പായ്‌ക്കറ്റുകളിലാണ് ഇത് അടുക്കി വെച്ചിരുന്നത്. രഹസ്യ അറയ്‌ക്ക് മുന്നിൽ മീൻ പെട്ടികളും അടുക്കിവെച്ചിരുന്നു. പഴകിയ മീനുകളും ഇതിലുണ്ടായിരുന്നു. മണം പുറത്തുവരാതിരിക്കാനും കൂടുതൽ പരിശോധിക്കാതിരിക്കാനും വേണ്ടിയായിരുന്നു ഈ തന്ത്രം.
വിജയവാഡയിൽ വെച്ച് ആന്ധ്ര പോലീസ് പരിശോധന നടത്തിയെങ്കിലും ഇത് പിടികൂടിയില്ലെന്ന് പ്രതികൾ പറഞ്ഞു. മീൻ കൊണ്ടുവരുന്ന കണ്ടെയ്‌നറുകളിൽ ഒളിപ്പിച്ച് സംസ്ഥാനത്തേക്ക് വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്.
വിജയവാഡയിൽ നിന്ന് മംഗളൂരു, കാസർകോട്, കണ്ണൂർ ഭാഗത്തേക്ക് ഏജന്റുമാർ മുഖേന ആവശ്യമനുസരിച്ച് വലിയ തോതിൽ കഞ്ചാവ് എത്തിക്കും. തുടർന്ന് മറ്റ് സ്ഥലങ്ങളിലേക്കും ഇത് ആവശ്യാനുസരണം എത്തിച്ചുനൽകുന്നതാണ് ഈ സംഘത്തിന്റെ രീതിയെന്ന് പോലീസ് കണ്ടെത്തി.
Comments