ന്യൂഡൽഹി : ഭീകരതയെ ന്യായീകരിച്ചതിന് പാകിസ്താനും ജർമ്മനിയ്‌ക്കും ശക്തമായ മറുപടി നൽകി ഇന്ത്യ. ഉത്തരവാദിത്വമുള്ള രാജ്യങ്ങളെല്ലാം അന്താരാഷ്‌ട്ര തലത്തിൽ ഭീകരതയെ തള്ളിപ്പറയണമെന്നാണ് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി മറുപടി നൽകിയത്. ജമ്മുകശ്മീർ വിഷയത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തിയ പാകിസ്താന്റെ വാദങ്ങളേയും പിന്തുണച്ച് പ്രസ്താവന നടത്തിയ ജർമ്മനിയ്‌ക്കുമാണ് ഇന്ത്യ മറുപടി നൽകിയത്.
കഴിഞ്ഞയാഴ്ച അമേരിക്കയുടെ പാകിസ്താനിലെ അംബാസഡർ പാക് അധിനിവേശ കശ്മീർ സന്ദർശിച്ചതിന് പിന്നാലെയാണ് പാകിസ്താനും ജർമ്മനിയും വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ജമ്മുകശ്മീർ വിഷയത്തിൽ ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയത്.
ജമ്മുകശ്മീരിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇന്ത്യ ജനങ്ങളുടെ എല്ലാ സ്വാതന്ത്ര്യവും ഹനിക്കുകയാണെന്നുമുള്ള ബിലാവൽ ഭൂട്ടോയുടെ പ്രസ്താവന ജർമ്മൻ മന്ത്രിയെ ഒപ്പം നിർത്തിയായിരുന്നു. പാകിസ്താനൊപ്പം സംയുക്ത പത്രസമ്മേളനത്തിൽ പങ്കെടുത്ത ജർമ്മൻ വിദേശകാര്യ മന്ത്രി അന്നാലേനാ ബെയർബോക്ക് പാകിസ്താനെ തിരുത്താതിരുന്നതിലുള്ള ഖേദവും ഇന്ത്യ പ്രകടിപ്പിച്ചു.
അന്താരാഷ്‌ട്ര ഭീകരതയുടെ ഈറ്റില്ലവും സംരക്ഷകരുമാണ് പാകിസ്താനെന്ന് അനുദിനം തെളിയുകയാണ്. ഐക്യരാഷ്‌ട്ര രക്ഷാ സമിതിയും ആഗോള സാമ്പത്തിക നിയന്ത്രണ ഏജൻസിയും പാകിസ്താനെ കരിമ്പട്ടികയിൽ പെടുത്തിയത് ഭീകരതയുമായി ചേർത്താണ്. ഇന്നും വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ അൽഖ്വയ്ദയെ പരിശീലിപ്പിച്ചത് പാകിസ്താനാണെന്നതിൽ ഒരു സംശയവുമില്ലെന്നും ബാഗ്ചി കൂട്ടിച്ചേർത്തു.
Comments