തിരുവനന്തപുരം : ബസിന്റെ വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് യൂണിറ്റ് അനധികൃതമായി മാറ്റുന്നവരെ കണ്ടെത്തി ഉടൻ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതിൽ മാറ്റം വരുത്താൻ സഹായിച്ച വർക്ക് ഷോപ്പ് ഉടമകൾക്കും ഡീലർമാർക്കുമെതിരെയും കർശന നടപടി സ്വീകരിക്കും. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു മന്ത്രി.
അപകടത്തിൽ പെടുന്ന സമയത്ത് വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റ് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുന്നുണ്ടെന്നും ഇത് ഇനിയും തുടരുമെന്നും മന്ത്രി അറിയിച്ചു.
ബസിന്റെ വേഗനിയന്ത്രണ സംവിധാനങ്ങൾ, എക്സ്ട്രാ ഫിറ്റിംഗ്സുകൾ, അനധികൃത രൂപമാറ്റങ്ങൾ, ബ്രേക്ക് ലൈറ്റ്, പാർക്കിംഗ് ലൈറ്റ്, സിഗ്നൽ ലൈറ്റ് മുതലായവ കർശനമായി പരിശോധിക്കും.
ഓരോ ആർടിഒ ഓഫീസുകളുടെയും പരിധിയിൽ വരുന്ന ടൂറിസ്റ്റ് ബസ്, കോൺട്രാക്ട് ക്യാരേജ് ബസ്, പ്രൈവറ്റ് ബസ് എന്നിവയുടെ എണ്ണം നിശ്ചയിക്കും. തുടർന്ന് ഓരോ ഓഫീസർമാർക്കും ഈ ബസുകളുടെ ചുമതല നൽകും. പ്രസ്തുതവാഹനത്തിൽ എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇതിന് ഉത്തരവാദിയായിരിക്കും. ഉദ്യോഗസ്ഥനെതിരെയും നിയമനടപടിയുണ്ടാകും.
എക്സൈസ് വകുപ്പുമായി ചേർന്ന് നാളെ മുതൽ കർശന പരിശോധന നടത്തും. കളർ കോഡ് ലംഘിക്കുന്ന വാഹനങ്ങളെ പിടിച്ചെടുക്കും. വാഹ നങ്ങളുടെ രൂപമാറ്റം വരുത്തുന്നതിനെതിരെയും നടപടിയുണ്ടാകും. ഓരോ രൂപമാറ്റത്തിനും 10,000 രൂപ വീതം പിഴ ഈടാക്കും. അന്യസംസ്ഥാന വഹനങ്ങൾ കർശനമായും നികുതി അടയ്കണമെന്നും മന്ത്രി അറിയിച്ചു.
Comments