എറണാകുളം: ആഭിചാര കൊലയ്‌ക്കായി സ്ത്രീകളെ എത്തിച്ച ഏജന്റ് മുഹമ്മദ് ഷാഫിയുടെ ജീവിതം ഞെട്ടിക്കുന്നത്. സ്വന്തമായി സ്വകാര്യ ബസുൾപ്പെടെയുള്ള ഷാഫി നയിച്ചിരുന്നത് ആർഭാട ജീവിതമായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ പുറത്ത് സാധാരണ വ്യക്തിയായി ആളുകളോട് ഇടപഴകാനും ഇയാൾ ശ്രദ്ധിച്ചിരുന്നു.
പെരുമ്പാവൂർ സ്വദേശിയായ ഷാഫി എറണാകുളം സൗത്തിലാണ് താമസിച്ചുവരുന്നത്. സ്വന്തമായി വീടില്ല. അതിനാൽ ആഡംബര വീട്ടിൽ ഭീമമായ തുക വാടക നൽകിയായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഹോട്ടൽ ഉടമയും ബസുടമയുമാണ് ഷാഫി. കൊച്ചി നഗരത്തിലാണ് ഷാഫിയുടെ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഹോട്ടലിന് സമീപം ലോട്ടറി വിറ്റ് നടക്കുന്നവരെയായിരുന്നു ഇയാൾ ആഭിചാര കൊലകൾക്കായി നോട്ടമിട്ടിരുന്നത്.
ആലുവ- ഫോർട്ട് കൊച്ചി റൂട്ടിലാണ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള ബസ് സർവ്വീസ് നടത്തുന്നത്. അദീൻസ് എന്നാണ് ബസിന്റെ പേര്. മകളുടെ മക്കളുടെ പേരിലാണ് ഈ ബസ് എന്നാണ് വിവരം. ബസിന് പുറമേ നിരവധി വാഹനങ്ങളാണ് ഷാഫിയ്‌ക്ക് സ്വന്തമായി ഉള്ളത്. ഇയാളുടെ സ്‌കോർപിയോ കാറിലാണ് സത്രീകളെ ആഭിചാര കൊലക്കായി എത്തിച്ചത്. ഈ വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ കാറുൾപ്പെടെയുള്ള മറ്റ് വാഹനങ്ങളും മകളുടെ മക്കളുടെ പേരിലാണ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണ് ഇയാൾ. പുത്തൻകുരിശിൽ 75 കാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. ലോറി ഡ്രൈവറായിരുന്നപ്പോഴായിരുന്നു ഈ സംഭവം. ഇത് കൂടാതെ ലഹരി സംഘങ്ങളുമായും ഇയാൾക്ക് അടുപ്പമുണ്ട്. ഇയാൾ ലഹരി ഉപയോഗിക്കാറുണ്ടെന്നും സുഹൃത്തുക്കൾ പറയുന്നത്.
Comments