മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യുറോപ്പ് സന്ദർശനത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം ഭാര്യയും മകളും കൊച്ചുമകനും യാത്ര ചെയ്തിരുന്നു. മന്ത്രി ശിവൻകുട്ടിയും ഭാര്യയെ ഒപ്പം കൂട്ടിയിരുന്നു. സർക്കാർ ഖജനാവ് കൊള്ളയടിച്ചുകൊണ്ട് നടത്തുന്ന വിദേശയാത്ര യഥാർത്ഥത്തിൽ വിനോദയാത്ര എന്നാണ് പ്രധാനമായും ഉയരുന്ന വിമർശനങ്ങൾ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയെ ട്രോളന്മാരും ഏറ്റെടുത്തു. പഴയ വിദേശയാത്രകളും പുതിയ യൂറോപ്പ് യാത്രയെയും കോർത്തിണക്കി നിരവധി ട്രോളുകളാണ് സമൂമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങുകയാണ് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രം. ‘എസ്എഫ്ഐ യുകെ ഘടകം പ്രവർത്തകർക്കൊപ്പം’ എന്ന കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ചിരി പടർത്തുന്നത്.
യുവാക്കൾക്കൊപ്പം നിൽക്കുന്ന ശിവൻകുട്ടിയെയാണ് ചിത്രത്തിൽ കാണുന്നത്. ഇവർ എസ്എഫ്ഐയുടെ യുകെ ഘടകമാണെന്നും മന്ത്രി പറയുന്നു. ചിത്രം വൈറലായതോടെ മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ‘അവിടെ അങ്ങനെയൊക്കെ ഉണ്ടോ, യുകെയിലെ നിയമസഭ പൊളിക്കാൻ കുറച്ച് സമയമെടുക്കും, അവിടെ ഓഫീസ് പൊളിക്കാൻ പോയതാണോ?, അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇപ്പോ തന്നെ റെഡിയാവാൻ വേണ്ട സ്റ്റഡി കുട്ടികൾക്ക് കൊടുക്കണം, എന്ത് പ്രഹസനം ആണ് സജി’ എന്നിങ്ങനെ നീളുന്നു മന്ത്രിയുടെ പോസ്റ്റിന് താഴെയുള്ള രസകരമായ കമന്റുകൾ.
ഒക്ടോബർ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേക്കു പോയത്. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹ്മാൻ, വി.ശിവൻകുട്ടി, വീണാ ജോർജ്, ചീഫ് സെക്രട്ടറി വി.പി.ജോയ്, ഒഎസ്ഡി വേണു രാജാമണി എന്നിവരും യുറോപ്പ് സന്ദർശിച്ചിരുന്നു. നോർവെയിലാണ് ആദ്യം സന്ദർശനം നടത്തിയത്. നോർവെ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിലും ധാരണയായി എന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.
Comments