കൊച്ചി: നരബലിയുടെ സൂത്രധാരനായ മുഹമ്മദ് ഷാഫി കൊടും ക്രിമിനലാണെന്ന വിവരങ്ങളാണ് പോലീസ് ഇപ്പോൾ പുറത്ത് വിടുന്നത്. രണ്ട് വർഷം മുൻപ് പുത്തൻകുരിശിൽ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിലും ഷാഫി പ്രതിയാണ്. കഴിഞ്ഞ വർഷമാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഈ സംഭവത്തിലും ആഭിചാരമാണ് നടന്നത് എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മകന്റെ മദ്യപാനം മാറ്റി തരാം എന്ന് പറഞ്ഞാണ് ഷാഫി വീട്ടിലെത്തിയതെന്ന് പീഡനക്കേസിലെ കൂട്ടുപ്രതിയായ ഓമന പറയുന്നു. 2020 ഓഗസ്റ്റ് രണ്ടിനാണ് ഓമനയുടെ വീട്ടിൽ വച്ച് 75കാരിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗങ്ങളിൽ അടക്കം ക്രൂരമായി മുറിവേൽപ്പിച്ചത്. ഓമനയുടെ വീട്ടിൽ മുറുക്കാൻ വാങ്ങാനെത്തിയ വയോധികയെ ആണ് പീഡിപ്പിച്ചത്. കേസിൽ ഷാഫിയും ഓമനയും ഉൾപ്പെടെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്.
ശരീരം മുഴുവൻ മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു വയോധിക. സംഭവസമയം ഓമനയും മകനും വീട്ടിൽ ഉണ്ടായിരുന്നു. മകന് മദ്യത്തിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ടെന്നാണ് ഷാഫി പറഞ്ഞതെന്ന് ഓമന പറയുന്നു. മദ്യപാനം നിർത്തിക്കാൻ സഹായിക്കാമെന്നായിരുന്നു ഷാഫി വാഗ്ദാനം നൽകിയിരുന്നതെന്നും ഓമന പറയുന്നു. വയോധികയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം കത്തി കൊണ്ട് മുറിവേൽപ്പിച്ചിരുന്നു. ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയാണെന്നാണ് പോലീസ് പറയുന്നത്.
ഷാഫിയുടെ ഇടപാടുകളെല്ലാം ദുരൂഹമാണ്. കൊച്ചി നഗരത്തിൽ ഹോട്ടൽ നടത്തിയിരുന്ന ഷാഫി പ്രദേശത്തെ ലോട്ടറി കച്ചവടക്കാരായ സ്ത്രീകളെയാണ് നരബലിക്കായി ഉന്നം വച്ചിരുന്നത്. ലഹരികടത്ത് സംഘത്തിലെ പ്രധാനിയാണ് ഷാഫിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഷാഫി, റഷീദ് എന്നിങ്ങനെ പല പേരുകളിലായിരുന്നു കൊടും ക്രിമിനലായ ഇയാൾ കറങ്ങി നടന്നിരുന്നത്. ഒരു വർഷമായി ഗാന്ധിനഗറിലാണ് ഇയാൾ കുടുംബസമേതം താമസിച്ചിരുന്നത്. ബസും ജീപ്പും ഉൾപ്പെടെ നാല് വാഹനങ്ങൾ ഇയാൾക്ക് സ്വന്തമായിട്ടുണ്ട്. നാട്ടുകാർക്കുൾപ്പെടെ ഇയാളെ ഭയമായിരുന്നു.
Comments