ന്യൂയോർക്ക്: അമേരിക്കയിൽ ആഭിചാര കൊലയ്‌ക്ക് ഇരയായ കുട്ടികളുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി പുരാവസ്തു ഗവേഷകർ. തെക്കൻ അമേരിക്കയിലെ പെറുവിലാണ് സംഭവം. ആഭിചാര കൊലയ്‌ക്ക് ഇരയായ 76 കുട്ടികളുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്.
ഫ്‌ളോറിഡ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ ഖനനത്തിലാണ് അസ്ഥികൂടങ്ങൾ കണ്ടെടുത്തത്. ഹുവാൻചാകോയ്‌ക്ക് സമീപം പാംപ ലാ ക്രൂസിലാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. ഹൃദയം തുരന്ന് എടുത്ത നിലയിലായിരുന്നു അസ്ഥികൂടങ്ങൾ. വരും ദിവസങ്ങളിൽ നടക്കുന്ന ഖനനങ്ങളിൽ കൂടുതൽ അസ്ഥികൂടങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി ഇവിടെ ഗവേഷകർ പരിശോധനയും ഖനനവും നടത്തിവരികയാണ്. ഇതുവരെ 323 കുട്ടികളുടെ അസ്ഥികൂടങ്ങളാണ് ഇവിടെ നിന്നും ഗവേഷകർക്ക് ലഭിച്ചിട്ടുള്ളത്. ഇൻഗാ കാലഘട്ടത്തിന് മുൻപുള്ള ചിമു ജനതയാണ് ഇവിടെ നരബലി നടത്തിയിരുന്നത് എന്നാണ് ഗവേഷകർ നൽകുന്ന സൂചന.
Comments