കേരള പോലീസിന്റെ കിരീടത്തിൽ അന്വേഷണ മികവിന്റെ ഒരു പൊൻതൂവൽ കൂടി. കൂടത്തായ് കൂട്ടക്കൊലക്കേസിന് ശേഷം ഒരു പക്ഷെ കേരള പോലീസിന് ഇത്ര കൈയ്യടി കിട്ടുന്നത് ആദ്യമായിട്ടായിരിക്കും. ഒരു സൂചിത്തുമ്പു പോലും തെളിവായി കണ്ടെത്താൻ കഴിയാതെ വലഞ്ഞ കേസിൽ ബ്ലറർ ആയ ഒരു സിസിടിവി ദൃശ്യമാണ് പോലീസിന് കച്ചിത്തുരുമ്പായത്.
അവിടെ നിന്നാണ് സൈക്കോപാത്ത് എന്ന് പോലീസ് തന്നെ വിശേഷിപ്പിച്ച റഷീദ് എന്ന ഷാഫിയിലേക്കും കേരളം കണ്ട ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നിന്റെയും ചുരുളഴിയുന്നത്. ഉദ്വേഗജനകമായ ഒരു ക്രൈം ത്രില്ലറിനെയോ സിനിമാറ്റിക് കഥകളെയോ വെല്ലുന്ന അന്വേഷണ മികവാണ് പോലീസ് ഈ കേസിൽ പുലർത്തിയത്. കാര്യങ്ങൾ വ്യക്തമാകുന്നത് വരെ മാദ്ധ്യമങ്ങൾക്ക് പോലും ഈ കേസ് അന്യമായിരുന്നു.
സെപ്റ്റംബര് 26 ന് കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഒരു സാധാരണ മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്തതിൽ നിന്നാണ് ഈ കഥകളുടെയെല്ലാം തുടക്കം. 52 വയസുള്ള തമിഴ്നാട് സ്വദേശിനിയായ ഒരു ലോട്ടറി വിൽപനക്കാരിയെ കാണാനില്ല. പത്മം എന്നാണ് പേരെന്ന് പരാതി നൽകിയ സഹോദരി പറഞ്ഞു. എന്നാൽ പത്മം ധരിച്ചിരുന്ന സാരിയുടെ നിറമോ മറ്റെന്തെങ്കിലും അടയാളങ്ങളോ പരാതിക്കാരിക്ക് അറിയില്ലായിരുന്നു. ഒരു മിസ്സിംഗ് കേസ് മാത്രമായി ഒതുങ്ങിപ്പോകേണ്ടിയിരുന്ന ഈ സംഭവത്തിൽ മറ്റെന്തോ നിഗൂഢത ഒളിഞ്ഞിരിപ്പുണ്ടെന്ന് കൊച്ചിയിലെ ഡിസിപി ശശിധരന് തോന്നി. ഈ തോന്നലാണ് വലിയ അന്വേഷണത്തിലേക്ക് എത്തിച്ചത്.
അന്വേഷണം ആരംഭിച്ചെങ്കിലും ആദ്യമൊന്നും ഒരു തെളിവ് പോലും ലഭിച്ചിരുന്നില്ല. ഒരു സിസിടിവി ഫൂട്ടേജും അതിൽ കണ്ട സ്‌കോർപിയോയുടെ അവ്യക്തമായ ചിത്രവും അന്വേഷണത്തിൽ നിർണായകമായി. പത്മത്തെ വാഹനത്തിൽ കയറ്റിക്കൊണ്ട് പോകുന്ന ദൃശ്യങ്ങളായിരുന്നു അത്. സ്‌കോർപിയോ ഉടമയ്‌ക്ക് വേണ്ടി നടത്തിയ അന്വേഷണം എത്തിച്ചേർന്നത് മുഹമ്മദ് ഷാഫി എന്ന റഷീദിൽ. എന്തൊക്കെ ചോദ്യങ്ങൾ ചോദിച്ചിട്ടും ഒരക്ഷരം പോലും മിണ്ടാൻ ഇയാൾ തയ്യാറായില്ല. ഇതോടെ അന്വേഷണ രീതി പോലീസ് ഒന്ന് മാറ്റിപ്പിടിച്ചു.
ടവർ ലൊക്കേഷൻ പിന്തുടർന്ന് വാഹനം പോയ വഴിയെ പോലീസ് സംഘം പോയി. ഈ അന്വേഷണമാണ് സംഘത്തെ പത്തനംതിട്ടയിൽ എത്തിച്ചത്. ഇലന്തൂരിലെ സിസിടിവി പരിശോധിച്ചപ്പോൾ സ്‌കോർപിയോ അവിടെ എത്തിയതായി കണ്ടെത്തി. തുടർന്ന് വാഹനമെത്തിയ വീട് മനസിലാക്കി ഭഗവൽസിംഗിനെയും ഭാര്യയെയും ചോദ്യം ചെയ്തതോടെയാണ് ഇവർ കുറ്റസമ്മതം നടത്തിയത്.
എന്നാൽ മുഹമ്മദ് ഷാഫിക്ക് അപ്പോഴും മിണ്ടാട്ടമില്ലായിരുന്നു.ആറാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം തേടിയ ഇയാൾ, ആളുകളെ ഏത് വിധേനയും സ്വന്തം വരുതിയിലാക്കാൻ മിടുക്കനായിരുന്നു. പതിനഞ്ചാം വയസിൽ വീടുവിട്ട ഷാഫി ചെയ്യാത്ത ജോലികളില്ല, സഞ്ചരിക്കാത്ത സ്ഥലങ്ങളില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇയാൾ ചെയ്തുകൂട്ടിയ ക്രൂരതകൾ ഒട്ടേറെയാണ്. 75 കാരിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയാണ് ഷാഫി. അവരുടെ ശരീരം മുഴുവൻ വികൃതമാക്കിയ നിലയിലാണ് അന്ന് കാണപ്പെട്ടത്. അതേ രീതിയിൽ തന്നെയാണ് ആഭിചാര കൊലയ്‌ക്ക് ഇരയായ സ്ത്രീകളുടെ ശരീരത്തിലും മുറിവേൽപ്പിച്ചിരിക്കുന്നത്.
ലൈംഗിക വൈകൃതമുള്ള, സാഡിസ്റ്റ് പ്ലഷറുള്ള ഒരു വ്യക്തിയാണ് ഷാഫിയെന്ന് പോലീസ് തറപ്പിച്ച് പറയുന്നു. അയാളൊരു സൈക്കോപാത്താണ്. മനസിൽ എന്തെങ്കിലും ചിന്തിച്ചാൽ അത് ഏത് വിധേനയും നടപ്പിലാക്കും. ഈ കൊലപാതകങ്ങൾക്കും ഷാഫി വിപുലമായ തിരക്കഥ തയ്യാറാക്കിയിരുന്നു. പൂക്കൾ പ്രൊഫൈൽ ചിത്രമാക്കിയ ഒരു ഫേസ്ബുക്ക് അക്കൗണ്ടിന്റെ മറവിൽ ഭഗവൽ സിംഗിനെ തേടിയെത്തിയത് മുതൽ ഈ കൊലപാതകങ്ങൾ വരെ ഷാഫിയുടെ തിരക്കഥയിൽ അൽപം പോലും മാറ്റം വേണ്ടി വന്നില്ലെന്നതാണ് കൗതുകം.
Comments