ഗുവാഹട്ടി: രാഷ്ട്രപതിയുടെ ദ്വിദിന അസം സന്ദർശനത്തിന് തുടക്കമായി. സംസ്ഥാനത്ത് വിവിധ പദ്ധതികൾക്ക് തുടക്കം കുറിയ്ക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. ഗുവാഹട്ടിയിലെ ശക്തിപീഠം കാമാഖ്യ ക്ഷേത്ര ദർശനത്തോടെയാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ രണ്ടാം ദിന പര്യടനം ആരംഭിച്ചത്. ഗവർണർ ജഗദീഷ് മുഖി, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തുടങ്ങിയവർ ചേർന്നാണ് രാഷ്ട്രപതിയ്ക്ക് സ്വീകരണം നൽകിയത്.
സന്ദർശനത്തിന്റെ ആദ്യ ദിനത്തിൽ ഗുവാഹത്തി ഐഐടിയിൽ സൂപ്പർ കംപ്യൂട്ടർ സൗകര്യമായ ‘പരം കാമരൂപ’യും ഹൈ പവർ മൈക്രോവേവ് ഘടകങ്ങളുടെ രൂപകൽപ്പനയ്ക്കും വികസനത്തിനുമുള്ള ലബോറട്ടറിയും ഉദ്ഘാടനം ചെയ്തിരുന്നു. ധൂബ്രിയിൽ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ തറക്കല്ലിടലും ജബൽപൂരിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ തറക്കല്ലിടലും രാഷ്ട്രപതി നിർവഹിച്ചു.
അസമിലെ ജനങ്ങൾ നൽകിയ സ്നേഹവും വാത്സല്യവും തന്നെ സ്പർശിച്ചതായും പര്യടനം അവിസ്മരണീയമാക്കിയതായും രാഷ്ട്രപതി വ്യക്തമാക്കി. വളരെ മികച്ച രീതിയിൽ സ്വീകരണം നൽകിയതിനും മുർമു കൃതജ്ഞതയർപ്പിച്ചു. രാജ്യത്തിന്റെ ആത്മീയ-സാംസ്കാരിക പാരമ്പര്യത്തിൽ ഏറെ പങ്കുവഹിക്കുന്ന നാടാണ് അസമെന്നും ശ്രീമന്ത് ശങ്കരദേവ്, മാധവ്ദേവ് തുടങ്ങിയ അസാധാരണ വ്യക്തികളുടെ മണ്ണിലെത്താനായത് ഭാഗ്യമാണെന്നും രാഷ്ട്രപതി സൂചിപ്പിച്ചു. സമൂഹത്തെ ഏകീകരിക്കാനും പാരമ്പര്യത്തെ സമ്പന്നമാക്കാനും അക്ഷീണം പ്രവർത്തിച്ച മഹാന്മാരെ വിസ്മരിക്കാനാകില്ലെന്നും വ്യക്തമാക്കി.
രണ്ടാം ദിനമായ ഇന്ന് കേന്ദ്ര റോഡ് ഗതാഗത,ഹൈവേ, പെട്രോളിയം, പ്രകൃതിവാതകം, റെയിൽവേ മന്ത്രാലയങ്ങളുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയ മാതൃകാ ‘അങ്കണവാടി’ കേന്ദ്രങ്ങളും സമ്പൂർണ്ണ ഗാർഹിക വൈദ്യുതീകരണം കൈവരിക്കുന്നതിനുള്ള പദ്ധതിയായ ‘മിഷൻ സൗഭാഗ്യ’യുടെ ഉദ്ഘാടനവും നിർവഹിക്കും. അസമിലെ തേയിലത്തോട്ട മേഖലകളിൽ 100 മോഡൽ സെക്കൻഡറി സ്കൂളുകൾക്ക് തറക്കല്ലിടും. രണ്ട് ഹൈവേ പ്രോജക്ടുകളും ഗുവാഹട്ടിയിലെ അക്തോരിയിൽ ആധുനിക കാർഗോ-കം-കോച്ചിംഗ് ടെർമിനലും അവർ ഉദ്ഘാടനം ചെയ്യും.
Comments