ചെന്നൈ: കഴിഞ്ഞ ദിവസമാണ് താര ദമ്പതികളായ നയൻതാരയും വിഘ്‌നേഷ് ശിവനും തങ്ങൾ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായി എന്ന വാർത്ത പങ്കുവെച്ചത്. പിന്നാലെ നടി നയൻതാരയുടെ വാടക ഗർഭധാരണം സംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണവും ആരംഭിച്ചു. നിയമലംഘനം പരിശോധിക്കാൻ തമിഴ്‌നാട് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ട് ദിവസങ്ങൾക്ക് ശേഷം സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ. നടി വാടക ഗർഭധാരണം നടത്തിയ ആശുപത്രി തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു.
വാടക ഗർഭധാരണം നടത്തിയ ആശുപത്രി കണ്ടെത്തി. ഉടൻ തന്നെ വിശദമായ റിപ്പോർട്ട് പുറത്തുവരും. വാടക ഗർഭധാരണം നിയമപരമാണോ എന്നും എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ ഒരു പാനലിനെ നിയോഗിച്ചിട്ടുണ്ട്. ഒരു ജെഡി, രണ്ട് പീഡിയാട്രിക് ഡോക്ടർമാർ, ഒരു ഓഫീസ് സ്റ്റാഫ് അംഗം എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു പാനൽ അന്വേഷണ ടീമിന്റെ ഭാഗമാണ്. അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഒരാഴ്ചയ്‌ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു.
വാടകഗർഭധാരണ നിയന്ത്രണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചല്ല വാടക ഗർഭധാരണത്തിലൂടെ നയൻതാര അമ്മയായതെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. നയൻതാരയുടെ ഒരു ബന്ധുവാണ് ഇവർക്ക് വേണ്ടി വാടകഗർഭധാരണത്തിന് തയ്യാറായതെന്ന് സൂചനയുണ്ട്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലായിരുന്നു നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും വിവാഹിതരായത്.
Comments