ലണ്ടൻ: ബ്രിട്ടനിൽ ഹിന്ദു സമൂഹത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളിലും അതിക്രമങ്ങളിലും ഇടപെടണമെന്നാവശ്യപ്പെട്ട് യുകെ പ്രധാനമന്ത്രി ലിസ് ട്രസിന് കത്തയച്ച് ഹിന്ദു സംഘടനകൾ. ലെസ്റ്ററിലെയും ബർമിംഗ്ഹാമിലെയും സംഭവവികാസങ്ങൾക്ക് പിന്നാലെ ഹിന്ദു സമൂഹം നേരിടുന്ന അതിക്രമങ്ങൾ തടഞ്ഞ് അവരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 180 ബ്രിട്ടീഷ്-ഇന്ത്യൻ ഹിന്ദു സംഘടനകളും ക്ഷേത്രങ്ങളും ലിസ് ട്രസിന് കത്ത് നൽകിയത്. നാഷണൽ കൗൺസിൽ ഓഫ് ഹിന്ദു ടെമ്പിൾസ്, ബിഎപിഎസ് ശ്രീ സ്വാമിനാരായൺ സൻസ്ത യുകെ, ഇന്ത്യൻ നാഷണൽ സ്റ്റുഡന്റ്‌സ് അസോസിയേഷൻ യുകെ, ഇസ്‌കോൺ മാഞ്ചസ്റ്റർ, ഓം യുകെ( ഓർഗനൈസൈഷൻ ഓഫ് ഹിന്ദു മലയാളീസ് യുകെ ), ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി(യുകെ), ഹിന്ദു ലോയേഴ്സ് അസോസിയേഷൻ(യുകെ), ഇൻസൈറ്റ് യുകെ ഉൾപ്പെടെയുള്ള സംഘടനകളാണ് കത്ത് കൈമാറിയത്.
ഹിന്ദുക്കൾക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങളും അതിക്രമങ്ങളും പോലീസ് അന്വേഷിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. രാജ്യത്ത് അടുത്തിടെയായി വർദ്ധിച്ച് വരുന്ന ഹിന്ദു വിരുദ്ധതയ്‌ക്ക് കാരണമെന്താണ് സ്വതന്ത്ര അന്വേഷണം നടത്തണം. ആക്രമണങ്ങൾക്ക് ഇരയായ ഹിന്ദുക്കൾക്ക് അവരുടെ ബിസിനസുകൾ ഉൾപ്പെടെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സാമ്പത്തിക സഹായം നൽകണം. ബ്രിട്ടന്റെ ചില മേഖലകൾ എങ്ങനെയാണ് ഇത്തരം തീവ്രവാദ ആശയങ്ങളുടെ ഹബ്ബ് ആയി മാറിയത്? ഇതിലെല്ലാം അന്വേഷണം വേണം
നോട്ടിംഗ്ഹാമിലും വെംബ്ലിയിലും സമാനമായ രീതിയിൽ ഹിന്ദു സമൂഹത്തിനെതിരായ അക്രമങ്ങൾക്ക് ശ്രമം നടന്നിരുന്നു. അതുകൊണ്ട് തന്നെ ദീപാവലി സമയത്ത് അവർക്ക് മതിയായ സംരക്ഷണം നൽകണം. ഈ രാജ്യത്തെ നിയമങ്ങൾ ഏറ്റവും നല്ല രീതിയിൽ അനുസരിക്കുന്ന സമൂഹമാണ് തങ്ങളുടേതെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടന് മികച്ച സാമൂഹിക-സാമ്പത്തിക സംഭാവനകൾ ഹിന്ദു സമൂഹം നൽകുന്നുണ്ട്. എന്നിട്ടും ഇന്ന് ഈ രാജ്യത്ത് ഇന്ന് തങ്ങൾക്കെതിരെ ചിലർ ഉപരോധം ഏർപ്പെടുത്തുകയാണ്.
ലെസ്റ്ററിൽ ഉൾപ്പെടെ ഭയപ്പാടിലാണ് കഴിയുന്നത്. നിരവധി കുടുംബങ്ങൾ ഈ പ്രദേശം ഉപേക്ഷിച്ച് പോയി. ഇനിയും നിരവധി പേര്‍ പോകാനായി തയ്യാറെടുക്കുന്നു. തീവ്ര ഇസ്ലാമിക മതമൗലികവാദികളുടെ സംഘമാണ് ഇത്തരം അതിക്രമങ്ങൾക്ക് പിന്നിൽ. സമാധാനപരമായ അന്തരീക്ഷമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഇത്തരം തീവ്ര ചിന്താഗതിക്കാർ തെറ്റായ വിവരങ്ങൾ പങ്കുവച്ചു. ധാരാളം ഹിന്ദുക്കൾ ശാരീരികമായി ആക്രമിക്കപ്പെട്ടു. അവരുടെ വീടുകൾക്ക് നേരെയും ആക്രമങ്ങൾ ഉണ്ടായി. അതിക്രമങ്ങൾക്ക് ഇരയായതെല്ലാം ഹിന്ദു സമൂഹമാണെന്ന കാര്യം പല മാദ്ധ്യമങ്ങളും മറച്ചുവയ്‌ക്കുകയായിരുന്നു. ഹിന്ദുക്കൾക്ക് പോലീസ് സംരക്ഷണം തേടേണ്ട അവസ്ഥ ഉണ്ടായി. മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ഈ അവസ്ഥയ്‌ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Comments