പാലക്കാട്: കമ്യൂണിസ്റ്റ്-മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ച് ധാരണയില്ലാത്തവർക്ക് അംഗത്വം നൽകിയതിന്റെ ദൂഷ്യഫലലമാണ് സിപിഎം അനുഭവിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതികളിലൊരാളായ ഭഗവൽ സിംഗ് സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണെന്ന് പുറത്തു വന്നതോടെ പാർട്ടിയ്ക്ക് വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്. ഇതോടൊപ്പം കേരളത്തിലെ പല പ്രമുഖ കേസുകളിലും പാർട്ടി ബ്രാഞ്ച് സെക്രട്ടറിമാരടക്കമുള്ളവർ ഉൾപ്പെടുന്ന പശ്ചാത്തലത്തിലാണ് എം.വി ഗോവിന്ദൻ സ്വയംവിമർശനം നടത്തി രംഗത്തു വന്നത്. പാലക്കാട് വടക്കഞ്ചേരിയിൽ ഇഎംഎസ് പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
‘മെമ്പർഷിപ്പ് കിട്ടിയെന്നുള്ളത് കൊണ്ട് മാർക്സിസ്റ്റായി എന്ന ധാരണ ആർക്കും വേണ്ട. അതിന്റെ ദൂഷ്യഫലം പാർട്ടി ഏറ്റുവാങ്ങുന്നു. കാണുന്നവർക്കെല്ലാം അംഗത്വം കൊടുക്കുക, ചിലപ്പോൾ ബ്രാഞ്ച് സെക്രട്ടറിയാക്കുക, ലോക്കൽ കമ്മിറ്റി മെമ്പർ ആക്കുക. ഇതാണ് നടന്നു വരുന്നത്. ഈ സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് സാമൂഹ്യ ജീവിതത്തിന്റെ, പ്രത്യശാസ്ത്രത്തിന്റെ, വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ഒരംശം പോലും സ്വയം ജീവിതത്തിൽ പകർത്താതിരിക്കുക. എന്നിട്ട് ശുദ്ധ അസംബന്ധത്തിലേക്കും അന്ധവിശ്വാസത്തിലേക്കും തെറ്റായ നിലപാടിലേയ്ക്കും വഴുതി മാറുക. ശേഷം കമ്യൂണിസ്റ്റാണ്, പാർട്ടി അംഗമാണ് എന്നതിന്റെ പേരു ദോഷം പാർട്ടിയെ കേൾക്കാനിടയാക്കുകയും ചെയ്യുക. ഇതെല്ലാമാണ് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കണം’- എന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്.
സിപിഎമ്മിനെ സംബന്ധിച്ച് ആശയ രാഷ്ട്രീയതലം വളരെ പ്രധാനപ്പെട്ട ഒന്നാണ്. സംഘടനാ പ്രവർത്തനത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത് രാഷ്ട്രീയ ദാർശനികവും പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകളാണ്. രാഷ്ട്രീയ ധാരണയില്ലാതെ ആശയപരമായ വ്യക്തതയില്ലാതെ നടത്തുന്ന ഒരു പ്രായോഗിക പ്രവർത്തനവും ശാസ്ത്രീയമായി ജനങ്ങളെ അണിനിരത്താനാകുന്ന ഒന്നല്ല. ദാർശനികവും രാഷ്ട്രീയവും പ്രത്യേയ ശാസ്ത്രപരവുമായ നല്ല ധാരണയുണ്ടെന്ന് അവകാശപ്പെടുകയും യാതൊരു പ്രായോഗിക പ്രവർത്തനവും നടത്താതിരിക്കുകയും ചെയ്യുന്നത് തെറ്റാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Comments