രാജവെമ്പാല തന്നെ കടിച്ചുവെന്ന വിചിത്ര വാദവുമായി യുവാവ് ആശുപത്രിയിൽ. തന്നെ കടിച്ച പാമ്പ് ചത്തുപോയെന്നും ഉടൻ ചികിത്സ വേണമെന്നുമാണ് ഇയാൾ പറഞ്ഞത്. പാമ്പിന്റെ ജഡവുമായാണ് യുവാവ് ആശുപത്രിയിലെത്തിയത്. ഉത്തർപ്രദേശിലെ ഖുശിനഗറിലാണ് സംഭവം.
ആശുപത്രിയിൽ മദ്യപിച്ചെത്തിയ യുവാവാണ് ഇത്തരം കോലാഹലങ്ങൾ സൃഷ്ടിച്ചത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയാണ് യുവാവ് ചികിത്സ തേടിയത്. അസുഖം എന്താണെന്ന് ചോദിച്ചപ്പോൾ തന്നെ രാജവെമ്പാല കടിച്ചുവെന്നായിരുന്നു മറുപടി. ഒന്നല്ല രണ്ട് തവണ പാമ്പ് കടിച്ചു. പിന്നാലെ പാമ്പ് ചത്തുപോയെന്നും ഇയാൾ പറഞ്ഞു. കാലിൽ പാമ്പ് കടിച്ച മുറിവും ഇയാൾ ഡോക്ടർക്ക് കാണിച്ചുകൊടുത്തു. പാമ്പിന്റെ ജഡം സഞ്ചിയിലാക്കിയാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. മദ്യപിച്ചെത്തിയ രോഗിയായത് കൊണ്ട് തന്നെ ഇത് വിശ്വസിക്കണോ വേണ്ടയോ എന്നറിയാത്ത അവസ്ഥയിലായിരുന്നു ഡോക്ടർമാർ.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ പദ്രൗണ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് പാമ്പിനെ കണ്ടത്.പ്ലാറ്റ്‌ഫോമിലൂടെ ഇഴഞ്ഞുപോകുകയായിരുന്ന ഒരു രാജവെമ്പാലയെ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു. ഇതോടെ പാമ്പ് തിരിഞ്ഞ് കാലിൽ കടിച്ചു.
ഇതിന് പ്രതികാരം ചെയ്യാൻ പാമ്പിനെ വെറും കൈകൊണ്ട് പിടികൂടിയതോടെ പാമ്പ് വീണ്ടും കൈകളിൽ കടിച്ചു. തുടർന്ന് പാമ്പിനെ താൻ അടിച്ചുകൊന്നുവെന്നും യുവാവ് അവകാശപ്പെട്ടു. പാമ്പിന്റെ ജഡം പൊളിത്തീൻ ബാഗിലെടുത്ത് കൊണ്ടുവരികയായിരുന്നു എന്നാണ് ഇയാൾ വിശദീകരിച്ചത്.
രാജവെമ്പാലയുടെ ഉഗ്രവിഷമേറ്റാൽ ഉടനടി മരണം സംഭവിക്കും. അതുകൊണ്ട് തന്നെ യുവാവ് പറഞ്ഞത് പൂർണമായും ഇവർ വിശ്വസിച്ചില്ല. ചത്ത പാമ്പിന്റെ ജഡം കൊണ്ടുവന്നത് കാരണം ഇയാൾ പറയുന്നത് വിശ്വസിക്കാതിരിക്കാനും സാധിച്ചില്ല. തുടർന്ന് ഡോക്ടർമാർ ഇയാൾക്ക് ചികിത്സ നൽകി.
സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ ഇതുവരെ അറിയില്ലെങ്കിലും പ്രതികരണവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
Comments