തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ അസാധാരണ നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാല സെനറ്റിലെ 15 അംഗങ്ങളെ ഗവർണർ പിൻവലിച്ചു. ചാൻസലറുടെ നോമിനികളെയാണ് ഗവർണർ പിൻവലിച്ചത്.
ചരിത്രത്തിലെ അസാധാരണ നടപടി എന്നാണ് ഗവർണറുടെ തീരുമാനം വിലയിരുത്തപ്പെടുന്നത്. പുതിയ വൈസ് ചാൻസലറെ നിശ്ചയിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ തീരുമാനിക്കാനായി അടിയന്തിരമായി സെനറ്റ് യോഗം ചേരാൻ ഗവർണർ നിർദ്ദേശിച്ചിരുന്നു. എന്നാൽ അംഗങ്ങൾ യോഗത്തിന് എത്താത്തതിനെ തുടർന്ന് കോറം തികയാതെ യോഗം പിരിയുകയായിരുന്നു. ഇതോടെ യോഗത്തിൽ പങ്കെടുക്കാത്തവരുടെ മുഴുവൻ പട്ടികയും ഗവർണർ വിസിയോട് ആവശ്യപ്പെടുകയായിരുന്നു.
ഈ പട്ടിക പരിശോധിച്ചപ്പോൾ താൻ നിർദ്ദേശിച്ച പതിനഞ്ച് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തില്ല എന്ന് ഗവർണർ തിരിച്ചറിഞ്ഞു. ഇവരെ അടിയന്തിരമായി പിൻവലിക്കാൻ ഗവർണർ തീരുമാനിക്കുകയായിരുന്നു. ഇന്ന് മുതൽ ഇവർ സെനറ്റ് അംഗങ്ങൾ അല്ലാതായി മാറിയിരിക്കുകയാണ്.
ഗവർണർ പിൻവലിച്ച പതിനഞ്ചിൽ രണ്ട് പേർ സിൻഡിക്കേറ്റ് അംഗങ്ങളാണ്. ഗവർണറുടെ നടപടിയെ തുടർന്ന് അവർക്ക് സിൻഡിക്കേറ്റ് അംഗങ്ങൾ എന്ന സ്ഥാനവും നഷ്ടമാകും. കേരള സർവ്വകലാശാലയുമായി ബന്ധപ്പെട്ട നിലപാടിൽ നിന്നും അണുവിട പോലും വ്യതിചലിക്കാൻ തയ്യാറല്ല എന്ന ശക്തമായ സൂചനയാണ് ഗവർണർ ഈ തീരുമാനത്തിലൂടെ നൽകിയിരിക്കുന്നത്.
Comments