പട്ന: ഭാര്യയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിൽ മനം നൊന്ത ഭർത്താവ് മാനസിക സമ്മർദ്ദം താങ്ങാനാവാതെ എടുത്ത് നദിയിൽ ചാടി. ബിഹാറിലെ ഹാജിപൂരിലാണ് സംഭവം. ഗാന്ദക് നദിയിലാണ് ഭൂതൻ എന്ന യുവാവ് ചാടിയത്.
ബിദുപൂർ സ്വദേശിയാണ് ഭൂതൻ. 15 വർഷങ്ങൾക്ക് മുൻപായിരുന്നു ഇയാളുടെ വിവാഹം. ഇയാൾക്ക് നാല് പെണ്മക്കളാണ് ഉള്ളത്. കുട്ടികളുടെ പഠനത്തെയും ഭാവിയിൽ നടക്കാനിരിക്കുന്ന വിവാഹത്തെയും ചൊല്ലി ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ കലഹം പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു.
അടുത്തയിടെ നടന്ന വഴക്കിനൊടുവിൽ ഭാര്യ പിണങ്ങി അവരുടെ വീട്ടിൽ പോയി. തുടർന്ന് ജോലിക്കായി ഭൂതൻ ഡൽഹിയിലേക്കും പോയി. ഭാര്യയെ നിരന്തരം ഫോണിൽ വിളിച്ചിരുന്ന ഭൂതൻ, അവരുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ആഗ്രഹിച്ചിരുന്നു.
കർവ ചൗത്ത് ദിവസവും ഭൂതൻ ഭാര്യയെ വിളിച്ചു. എന്നാൽ തുടർച്ചയായി ഫോൺ വിളിച്ചിട്ടും, അവർ എടുക്കാൻ കൂട്ടാക്കിയില്ല. ഇതിൽ മനം നൊന്ത ഭൂതൻ ഹാജിപൂരിൽ നിന്നും ബിദുപൂരിലേക്ക് 20 കിലോ മീറ്റർ ദൂരം സൈക്കിൾ ചവിട്ടി എത്തി.
തുടർന്ന് മാനസിക സമ്മർദ്ദം താങ്ങാനാവാതെ ഇയാൾ സോനേപൂർ- ഹാജിപൂർ ഗാന്ദക് പാലത്തിൽ നിന്നും നദിയിലേക്ക് ചാടുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ കരയ്‌ക്കെത്തിച്ചു. സൈക്കിൾ പിടിച്ചെടുത്ത പോലീസ് ഭൂതന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. തുടർന്ന് ഭൂതനെതിരെ കേസെടുത്ത പോലീസ്, ഇയാളെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
Comments