മുംബൈ: മഹാരാഷ്‌ട്ര സംസ്ഥാനം ആകാംക്ഷയോടെ കാത്തിരിക്കുന്ന അന്ധേരി ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി അണിയറയിൽ സുപ്രധാന നീക്കങ്ങൾ. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്‌ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി പ്രവർത്തകരുമായി രാജ് താക്കറെ കൂടിക്കാഴ്ച നടത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ്, അദ്ദേഹം ഏകനാഥ് ഷിൻഡെയെ കണ്ടത് എന്നത് ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പിൽ ഷിൻഡെ പക്ഷം പിന്തുണയ്‌ക്കുന്ന സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് എം എൻ എസ് നേതാക്കൾ പ്രതികരിച്ചില്ല. എന്നാൽ, മഹാരാഷ്‌ട്രയുടെ അഭിമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരാണോ നടത്തുന്നത്, അവർക്കൊപ്പം നിൽക്കാൻ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതായി എം എൻ എസ് നേതാവ് ബാല നന്ദഗോയങ്കർ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് സ്വതന്ത്രവും ആശയക്കുഴപ്പത്തിന് അതീതവും ആയിരിക്കണം എന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇതിനാൽ ഈ തിരഞ്ഞെടുപ്പിൽ ശിവസേന എന്ന പേരും പാർട്ടി ചിഹ്നവും ആരും ഉപയോഗിക്കേണ്ട എന്നതായിരുന്നു കമ്മീഷന്റെ നിലപാട്. ഈ സാഹചര്യത്തിൽ ഉദ്ധവ് വിഭാഗത്തിനും ഷിൻഡെ വിഭാഗത്തിനും തിരഞ്ഞെടുപ്പ് കമ്മീഷൻ വെവ്വേറെ പേരുകളും ചിഹ്നങ്ങളും അനുവദിച്ചിരുന്നു. ഉദ്ധവ് പക്ഷത്തിന് ശിവസേന ഉദ്ധവ് ബാലാസാഹബ് താക്കറെ എന്ന പേരും ചിഹ്നമായി ദീപശിഖയുമാണ് അനുവദിച്ചത്. ഷിൻഡെ വിഭാഗത്തിന് ബാലാസാഹബ് ശിവസേന എന്ന പേരും വാളും പരിചയുമാണ് നൽകിയിരിക്കുന്നത്.
Comments